
വാഷിംഗ്ടൺ: യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട പുതിയ നയത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾക്കെതിരെ ഏജൻസി രംഗത്ത്. ഏജൻസിക്ക് “ഏറ്റവും മികച്ച താൽപ്പര്യമുള്ള” സാഹചര്യങ്ങളിൽ മാത്രമേ പൊതുജനങ്ങൾക്ക് ദൃശ്യങ്ങൾ നൽകൂ എന്ന നയത്തെ വിമർശിച്ചുള്ള ‘ദി അസോസിയേറ്റഡ് പ്രസ്’ വാർത്തയെ ഐ.സി.ഇ ആക്ടിങ് ഡയറക്ടർ ഡേവിഡ് ജെ. വെഞ്ചുറെല്ല ശക്തമായി എതിർത്തു.
അന്വേഷണങ്ങളെ ബാധിക്കുന്നതോ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതോ ആയ ദൃശ്യങ്ങൾ പുറത്തുവിടരുതെന്ന് പുതിയ നയത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് വെഞ്ചുറെല്ല പറഞ്ഞു. മറ്റ് ഫെഡറൽ അന്വേഷണ ഏജൻസികളുടെ നയങ്ങൾക്ക് സമാനമാണിത്. വിവരവകാശ നിയമത്തിനും സ്വകാര്യതാ നിയമങ്ങൾക്കും വിധേയമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം 2025 ഫെബ്രുവരിയിലാണ് ഐ.സി.ഇ ഈ പുതിയ നയം നടപ്പിലാക്കിയത്. കസ്റ്റഡിയിൽ ഗുരുതരമായ പരിക്കോ മരണമോ ഉണ്ടായാൽ 72 മണിക്കൂറിനുള്ളിൽ ദൃശ്യങ്ങൾ പുറത്തുവിടണം. എന്നാൽ ഇത് ഏജൻസിയുടെ “താൽപ്പര്യങ്ങൾക്ക്” അനുസൃതമായിരിക്കണം എന്നാണ് നിബന്ധന. ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് നൽകാൻ കഴിയാത്തവിധം സുപ്രധാനമായ തടസ്സങ്ങളുണ്ടെങ്കിൽ, ഐ.സി.ഇ ഡയറക്ടറുടെ തീരുമാനപ്രകാരം ദൃശ്യങ്ങൾ പുറത്തുവിടുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാനും നയത്തിൽ വ്യവസ്ഥയുണ്ട്.
പല നിയമപാലക ഏജൻസികളും ദൃശ്യങ്ങൾ തങ്ങൾക്ക് അനുകൂലമായ രീതിയിൽ തിരഞ്ഞെടുത്ത് പുറത്തുവിടാറുണ്ടെങ്കിലും, അത് ഔദ്യോഗിക നയമായി രേഖപ്പെടുത്തുന്നത് അപൂർവമാണെന്ന് കാനഡയിലെ ബ്രാൻഡൻ സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസർ ക്രിസ്റ്റഫർ സ്നൈഡർ പറഞ്ഞു. “ഐ.സി.ഇ രഹസ്യമായി ചെയ്യേണ്ട കാര്യം പരസ്യമായി നയമാക്കി മാറ്റിയിരിക്കുകയാണ്,” അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രധാന പൊലീസ് വകുപ്പുകൾ കൃത്യമായി ദൃശ്യങ്ങൾ പുറത്തുവിടാറുണ്ടെന്ന് എ.പി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഗുരുതരമായ സംഭവങ്ങളിലെ അടിയന്തര ദൃശ്യ ശേഖരണവും ഏജൻസിയുടെ പൊതുവായ അധികാരങ്ങളും തമ്മിൽ എ.പി വാർത്തയിൽ കൂട്ടിക്കുഴച്ചതായി വെഞ്ചുറെല്ല ആരോപിച്ചു. സുതാര്യത ഉറപ്പാക്കാൻ ഓഗസ്റ്റ് അവസാനത്തോടെ എല്ലാ ഫീൽഡ് ഓഫീസർമാർക്കും ബോഡി ക്യാമറകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മറ്റൊരു സഹോദര ഏജൻസിയായ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP), കഴിഞ്ഞ ജനുവരിയിൽ മിനിയാപൊളിസിൽ അലക്സ് പ്രെറ്റി എന്നയാൾ വെടിയേറ്റു മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അനുയോജ്യമായ സമയത്ത് അത് നൽകുമെന്നാണ് സി.ബി.പി കമ്മീഷണർ റോഡ്‌നി സ്കോട്ട് വ്യക്തമാക്കിയത്. അടുത്തിടെ മെയിനിലും ഹൂസ്റ്റണിലും ഐ.സി.ഇ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ട് പേർ മരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ഉദ്യോഗസ്ഥർ ബോഡി ക്യാമറ ധരിച്ചിരുന്നില്ല എന്നത് ഏജൻസിക്കെതിരെ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പരസ്യപ്പെടുത്തേണ്ടത് എന്നതിനെച്ചൊല്ലിയുള്ള തർക്കം യുഎസിൽ ഇപ്പോൾ ശക്തമാണ്.
Hiding in body camera footage; ICE publicly opposes Trump administration’s new policy, controversy intensifies in the US














