” ഇറാനിലെ ഭരണമാറ്റം എളുപ്പമാകുമെന്ന് ഞാൻ ട്രംപിനോട് പറഞ്ഞിട്ടില്ല”- റിപ്പോർട്ടുകൾ തള്ളി നെതന്യാഹു

ടെൽ അവീവ്: ഇറാനെതിരായ സൈനിക നീക്കം എളുപ്പമാകുമെന്നും അവിടെ ഭരണമാറ്റം സുഗമമായി നടക്കുമെന്നും താൻ അമേരിക്കയ്ക്ക് ഉറപ്പുനൽകിയെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രണ്ട് മാസത്തിലേറെയായി തുടരുന്ന ഇറാൻ യുദ്ധം ആഗോളതലത്തിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുന്നതിനിടെയാണ് സി.ബി.എസിൻ്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ നെതന്യാഹു തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഫെബ്രുവരി 11-ന് വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ നടന്ന അതീവ രഹസ്യമായ ചർച്ചകളെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇറാൻ ഭരണകൂടം നിലവിൽ ദുർബലമാണെന്നും ഇസ്രായേലും അമേരിക്കയും സംയുക്തമായി ആഞ്ഞടിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക്കിനെ താഴെയിറക്കാമെന്നും നെതന്യാഹു അന്നത്തെ യോഗത്തിൽ ‘ഹാർഡ് സെൽ’ (ശക്തമായ വാദമുഖങ്ങൾ) നടത്തിയെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. എന്നാൽ ന്യൂയോർക്ക് ടൈംസിൻ്റെ ഈ അവകാശവാദത്തെ നെതന്യാഹു തള്ളിക്കളഞ്ഞു. “ഇതൊരിക്കലും ശരിയല്ല. എല്ലാം ഗ്യാരണ്ടിയാണെന്ന രീതിയിലല്ല താൻ സംസാരിച്ചത്. സൈനിക നീക്കത്തിൽ അനിശ്ചിതത്വവും അപകടസാധ്യതയും ഉണ്ടെന്ന് താൻ തുടക്കം മുതലേ അമേരിക്കൻ പ്രസിഡൻ്റിനെ ധരിപ്പിച്ചിരുന്നു. എന്നാൽ ഒരു നടപടിയും എടുക്കാതിരിക്കുന്നതാണ് സൈനിക നീക്കത്തേക്കാൾ അപകടമെന്നാണ് താൻ വിശ്വസിക്കുന്നത്,” നെതന്യാഹു പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ സ്വാധീനത്തെ ഇസ്രായേൽ തുടക്കത്തിൽ വിലകുറച്ചു കണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നയപരമായ മറുപടിയാണ് നൽകിയത്. ഹോർമുസ് പ്രശ്നം യുദ്ധം പുരോഗമിക്കുന്തോറും കൂടുതൽ സങ്കീർണ്ണമായി മനസ്സിലാക്കപ്പെട്ട ഒന്നാണെന്നും, തനിക്കോ ഇറാനികൾക്കോ ഇക്കാര്യത്തിൽ പൂർണ്ണമായ ദീർഘവീക്ഷണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു. ഇറാൻ ഹോർമുസ് അടച്ചുപൂട്ടുന്നത് അവർക്ക് തന്നെ വലിയ റിസ്ക് ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളെത്തുടർന്ന് ആരംഭിച്ച യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴും ശാശ്വതമായ ഒരു വെടിനിർത്തലിലേക്ക് എത്താൻ സാധിച്ചിട്ടില്ല. പാകിസ്ഥാൻ്റെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ലാത്തത് ആഗോള എണ്ണ വിപണിയെയും സുരക്ഷയെയും സാരമായി ബാധിച്ചിരിക്കുകയാണ്. അതിനിടെ, ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള സംഘർഷം ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

‘I never told Trump that regime change in Iran would be easy’ – Netanyahu denies reports

More Stories from this section

family-dental
witywide