
ജറുസലേം: ഇസ്രായേലിനെതിരെ ഇറാൻ്റെ ഭാഗത്തുനിന്ന് വീണ്ടുമൊരു ആക്രമണമുണ്ടായാൽ അത് ടെഹ്റാൻ ഭരണകൂടം വരുത്തിവെക്കുന്ന ഏറ്റവും വലിയ അബദ്ധമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ കീഴിലുള്ള ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനി കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിനെതിരെ തുടർച്ചയായി ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത പ്രതികരണവുമായി പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇസ്രായേൽ കാറ്റ്സ് ഇറാൻ കമാൻഡറുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ തങ്ങളെ ഭയപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഹൊർമുസ് കടലിടുക്ക് ഉപരോധിച്ചതുകൊണ്ടോ സാധാരണ ജനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതുകൊണ്ടോ ഇറാന് ലക്ഷ്യം കാണാനാകില്ലെന്ന് ഓർമ്മിപ്പിച്ചു. തങ്ങളുടെ മുന്നോട്ടുള്ള നീക്കങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും, ശത്രുക്കൾക്കെതിരെയുള്ള ദൗത്യം പൂർണ്ണമായി അവസാനിപ്പിക്കാൻ ഇസ്രായേൽ സൈന്യം സകല സജ്ജമാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.















