പാകിസ്ഥാനും ചൈനയും തമ്മിൽ അതിർത്തി കമ്മീഷൻ യോഗം ചേർന്നതായുള്ള റിപ്പോർട്ടുകളിൽ കടുത്ത പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാൻ-ചൈന ജോയിന്റ് കമ്മീഷന് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്നില്ലെന്നും ഓർമ്മിപ്പിച്ചു. അനധികൃതമായി കൈയേറിയ ഇന്ത്യൻ പ്രദേശങ്ങളിൽ കരാറുകളിലേർപ്പെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും ഇന്ത്യ തുറന്നടിച്ചു.
ജമ്മു കശ്മീരും ലഡാക്കും പൂർണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അത് എന്നും അങ്ങനെത്തന്നെയായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1963-ലെ പാകിസ്ഥാൻ-ചൈന അതിർത്തി കരാറിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അത് നിയമവിരുദ്ധവും അസാധുവുമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭൂഭാഗിക സമഗ്രതയെയും ചോദ്യം ചെയ്യുന്ന ഇത്തരം കരാറുകളും സഹകരണങ്ങളും യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യൻ പ്രദേശങ്ങൾ അനധികൃതമായി കൈയേറിയതിന് നിയമസാധുത നൽകാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നാടകങ്ങളിൽ ഏർപ്പെടുന്നതിന് പകരം അനധികൃതമായും ബലപ്രയോഗത്തിലൂടെയും പിടിച്ചടക്കിവെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ എത്രയും വേഗം ഒഴിയുകയാണ് വേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
India Rejects China-Pakistan Joint Boundary Commission; Calls It Illegal












