
ടെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഈ ആഴ്ച നാല് പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ഇറാൻ. രാജ്യത്തിന്റെ അതീവ സുരക്ഷാ വിവരങ്ങൾ മൊസാദിന് ചോർത്തി നൽകിയെന്ന കുറ്റത്തിന് മെഹ്ദി ഫരീദിന്റെ ശിക്ഷ ചൊവ്വാഴ്ചയാണ് നടപ്പിലാക്കിയത്. ഇതിന് പിന്നാലെ അമിറലി മിർജാഫരി, ഹമീദ് വലീദി, മുഹമ്മദ് മസൂം ഷാഹി എന്നിവരെയും ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയരാക്കിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന് വേണ്ടി ചാരപ്പണി ചെയ്തു എന്നാരോപിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് ഇറാനിൽ പതിവാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം രാഷ്ട്രീയ തടവുകാർക്കും ജനുവരിയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കും എതിരെ സമാനമായ രീതിയിൽ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കാണ് 2025-ൽ ഇറാനിൽ രേഖപ്പെടുത്തിയത്. വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം കുറഞ്ഞത് 1,639 പേരെങ്കിലും വധിക്കപ്പെട്ടിട്ടുണ്ട്. 1989-ന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്.
ഇറാന്റെ ജുഡീഷ്യൽ സംവിധാനത്തിലെ സുതാര്യതയില്ലായ്മ കാരണം യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ മടങ്ങായിരിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വധശിക്ഷയെ ഇറാൻ ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ അടിച്ചമർത്തലിനുള്ള ഒരു ആയുധമായാണ് ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രത്യേകിച്ച് വംശീയ ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കുന്നതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.















