
ടെഹ്റാൻ: യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ തകർന്ന തങ്ങളുടെ സൈനിക-പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഇറാനിയൻ ആർമി കമാൻഡർ ബുധനാഴ്ച പ്രഖ്യാപിച്ചു. സംഘർഷങ്ങളുടെ ആദ്യ ഘട്ടങ്ങളിൽ രാജ്യത്തിന്റെ പ്രതിരോധ ഉപകരണങ്ങളിൽ ഭൂരിഭാഗവും തകർക്കപ്പെട്ടിരുന്നു. തങ്ങൾ നേരിട്ട മൂന്നാം ഘട്ട അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിൽ നിന്ന് നിർണ്ണായകമായ പല പാഠങ്ങളും ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടെന്ന് ഇറാൻ എയർ ഡിഫൻസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലിറേസ എൽഹാമി വ്യക്തമാക്കിയതായി ഇറാൻ ഔദ്യോഗിക മാധ്യമമായ ‘ഐ.ആർ.ഐ.ബി’ റിപ്പോർട്ട് ചെയ്തു.
ആകാശ പ്രതിരോധ തന്ത്രങ്ങൾ, സംവിധാനങ്ങളുടെ നിർമ്മാണം, അവയുടെ വിന്യാസം എന്നിവയിൽ ഈ അനുഭവങ്ങൾ വലിയ മാറ്റങ്ങൾ വരുത്താൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണ്ണമായും ഇറാനിയൻ സാങ്കേതികവിദ്യയെയും വിദഗ്ദ്ധരെയും മാത്രം ആശ്രയിച്ചുകൊണ്ട് പുതിയ പ്രതിരോധ സംവിധാനങ്ങളും സജ്ജീകരണങ്ങളും തദ്ദേശീയമായി നിർമ്മിച്ചു വരികയാണെന്ന് എൽഹാമി അവകാശപ്പെട്ടു.
അതേസമയം, യു.എസ് രഹസ്യാന്വേഷണ വിലയിരുത്തലുകൾ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, മേയ് മാസത്തിൽ നിലവിലുണ്ടായിരുന്ന ആറാഴ്ചത്തെ വെടിനിർത്തൽ കാലയളവിൽ തന്നെ ഇറാൻ തങ്ങളുടെ ഡ്രോൺ ഉൽപ്പാദനം പുനഃസ്ഥാപിച്ചിരുന്നു. മുൻ ആക്രമണങ്ങളിൽ സംഭവിച്ച വലിയ നാശനഷ്ടങ്ങളെ അതിവേഗം മറികടന്നാണ് ഇറാൻ സൈനിക ശേഷി വീണ്ടും വർദ്ധിപ്പിക്കുന്നത്.















