
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം കൊല്ലപ്പെട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തിന്, പ്രത്യേകിച്ച് കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. മാധ്യമപ്രവർത്തകനായ ഗ്ലെൻ ബെക്കുമായി നടത്തിയ ലൈവ് ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഖമേനി കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ പോലും, പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അദ്ദേഹത്തിന്റെ അനുമതി തേടുന്നുണ്ടെന്ന് വരുത്തിത്തീർത്ത് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള നാടകമാണ് ഇറാനിയൻ ഉദ്യോഗസ്ഥർ കളിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. വിശ്വാസയോഗ്യരല്ലാത്ത ഇറാനിയൻ ചർച്ചക്കാരുടെ ഭാഗത്തുനിന്ന് എന്തുപ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിൽ വിജയം കൈവരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങളുടെ സാമ്പത്തിക ശേഷി അത്ഭുതപ്പെടുത്തുന്നതാണെന്നും തങ്ങൾ വലിയൊരു വിജയത്തിലേക്ക് മുന്നേറുകയാണെന്നും ട്രംപ് പ്രതികരിച്ചു.
ഇറാനുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കാത്ത രാജ്യങ്ങൾക്ക് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.














