
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് പുറത്ത് ഒമാൻ ഉൾക്കടലിന്‍റെയും അറബിക്കടലിന്‍റെയും ചില ഭാഗങ്ങൾ ഉൾപ്പെടുത്തി പുതിയ ‘വിലക്കപ്പെട്ട മേഖല’ നിലവിൽ വരുമെന്ന് ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഈ നിരോധിത മേഖലയുടെ കൃത്യമായ ഭൂപടവും അതിരുകളും ഉടൻ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
ഇറാന്‍റെ തെക്കുകിഴക്കൻ തുറമുഖ നഗരമായ ചബഹാറിന്‍റെ ഭാഗത്തുനിന്ന് ആരംഭിക്കുന്ന ഈ മേഖല ഒമാൻ ഉൾക്കടലിലേക്കും അറബിക്കടലിലേക്കും വ്യാപിച്ചു കിടക്കുമെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹെബി ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ വെളിപ്പെടുത്തി. ഇറാന്‍റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെയും ഏകോപനമില്ലാതെയും ഏതെങ്കിലും കപ്പലുകൾ ഈ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചാൽ അവയ്ക്ക് നേരെ കടുത്ത ഉപരോധങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തങ്ങളുടെ അനുമതിയില്ലാതെ അനുവദിക്കില്ലെന്നും ഇതിനായി പ്രത്യേക ‘വിലക്കപ്പെട്ട മേഖല’ പ്രഖ്യാപിക്കുമെന്നും ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീതിസന്ധിക്ക് പുറത്തേക്കും നിയന്ത്രിത മേഖല വികസിപ്പിച്ചുകൊണ്ടുള്ള റവല്യൂഷണറി ഗാർഡ്സിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.















