മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല; പാകിസ്ഥാൻ്റെ വാദം തള്ളി താലിബാൻ

കാബൂൾ: ജെയ്ഷെ മുഹമ്മദ് സ്ഥാപകനും ആഗോള ഭീകരനുമായ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ ഒളിവിലിരുന്ന് പ്രവർത്തിക്കുകയാണെന്ന പാകിസ്ഥാൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ താലിബാൻ ഭരണകൂടം ഔദ്യോഗികമായി തള്ളി. മസൂദ് അസ്ഹർ അഫ്ഗാൻ മണ്ണിലില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. തങ്ങളുടെ രാജ്യാതിർത്തി മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കാബൂൾ ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കി.

ഭീകരവാദ ധനസഹായം തടയുന്നതിൽ അന്താരാഷ്ട്ര തലത്തിൽ കടുത്ത നിരീക്ഷണം നേരിടുന്നതിനിടയിലാണ് പാകിസ്ഥാന് തിരിച്ചടിയായി താലിബാൻ്റെ ഈ പരസ്യ പ്രതികരണം വന്നിരിക്കുന്നത്. 2001-ലെ ഇന്ത്യൻ പാർലമെൻ്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമതാവളം ആക്രമണം, 2019-ലെ പുൽവാമ കാർ ബോംബ് സ്ഫോടനം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ചോരപ്പുഴ ഒഴുക്കിയ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസ്ഹർ.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻ്റെ (FATF) കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് അസ്ഹർ 2019 മെയ് മാസത്തിൽ അതിർത്തി കടന്ന് അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്ന വാദം ഇസ്ലാമാബാദ് ഉന്നയിക്കാൻ തുടങ്ങിയത്. ഭീകരവാദ ഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിലെ പരാജയങ്ങൾ കാരണം 2018 മുതൽ 2022 വരെ പാകിസ്ഥാൻ FATF-ൻ്റെ ‘ഗ്രേ ലിസ്റ്റിൽ’ ആയിരുന്നു. അന്ന് ഈ പട്ടികയിൽ നിന്ന് പുറത്തുകടക്കാൻ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്യിബ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും അവരുടെ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നും പാകിസ്ഥാന് ഉറപ്പുനൽകേണ്ടി വന്നിരുന്നു.

2019-ൽ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച അസ്ഹറിനെ, 2021-ൽ പാകിസ്ഥാൻ കോടതി പ്രതിയുടെ അസാന്നിധ്യത്തിൽ ശിക്ഷിച്ചിരുന്നു. എന്നാൽ 2022-ൽ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ, അന്താരാഷ്ട്ര സമ്മർദ്ദം കുറഞ്ഞ പാകിസ്ഥാൻ നൽകിയ ഉറപ്പുകളിൽ നിന്ന് പിന്നോട്ട് പോയതായി അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും പാകിസ്ഥാൻ നടത്തുന്നില്ലെന്നും, അദ്ദേഹം രാജ്യം വിട്ടെന്ന കെട്ടിച്ചമച്ച കഥകൾ ആവർത്തിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, അസ്ഹർ തങ്ങളുടെ രാജ്യത്തുണ്ടെന്നതിന് പാകിസ്ഥാൻ യാതൊരുവിധ ഔദ്യോഗിക തെളിവുകളും കൈമാറിയിട്ടില്ലെന്ന് താലിബാൻ വക്താക്കൾ മുൻപും വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്ഥാന്റെ പങ്ക് വരാനിരിക്കുന്ന FATF പ്ലീനറി യോഗം വീണ്ടും വിലയിരുത്താനിരിക്കെ, താലിബാൻ്റെ ഈ പുതിയ നിലപാട് പാകിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കും.

Masood Azhar is not in Afghanistan; Taliban rejects Pakistan’s claim

More Stories from this section

family-dental
witywide