
ടെഹ്റാൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ നടപടികൾ മേഖലയിലുടനീളം വ്യാപകമായ സൈനിക സംഘർഷത്തിന് വഴിവെക്കാൻ സാധ്യതയുണ്ടെന്ന് ഇറാന്റെ സംയുക്ത സൈനിക വിഭാഗമായ ഖാതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാട്ടേഴ്സ് മേധാവി മേജർ ജനറൽ അലി അബ്ദുള്ളാഹി വ്യക്തമാക്കി.
തങ്ങളുടെ ബലഹീനമായ സൈന്യത്തിന് ഒരു പ്രതിരോധ കവചമായി മേഖലയിലെ രാജ്യങ്ങളുടെ സമ്പത്തും അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും ഉപയോഗിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് പ്രാദേശിക രാജ്യങ്ങൾ മനസ്സിലാക്കണമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ അബ്ദുള്ളാഹി പറഞ്ഞു.
അമേരിക്കയുമായുള്ള സഹകരണവും പങ്കാളിത്തവും പുനഃപരിശോധിക്കാൻ ഈ രാജ്യങ്ങൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, അമേരിക്കയ്ക്ക് പ്രതിരോധ കവചമായി നിൽക്കുന്ന ഏതൊരു രാജ്യവും യുദ്ധത്തിന്റെ തീജ്വാലകളിൽ വെന്തുരുകുമെന്നും കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.












