
ടെഹ്റാൻ: വാരങ്ങൾ നീണ്ട സാങ്കേതിക ചർച്ചകൾക്കൊടുവിൽ ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ ഗതാഗത പാതയുടെ മേൽ ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഡിഫാ പ്രസ്സിനോടാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. അനാവശ്യ തടസ്സങ്ങൾ പലകോണുകളിൽ നിന്നും ഉണ്ടായിട്ടും കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്ന നിർണ്ണായക ചർച്ചകൾ പോസിറ്റീവായ ഫലം കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളുടെയും പരമാധികാരം സംരക്ഷിച്ചുകൊണ്ട് തന്നെ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനാണ് ഇറാനും ഒമാനും തമ്മിൽ സ്വതന്ത്രമായ ഈ കരാറിലെത്തിയതെന്ന് ബഖായി ഊന്നിപ്പറഞ്ഞു. ചില വിഷയങ്ങളിൽ ചർച്ചകൾ ഇനിയും തുടരുന്നുണ്ടെന്നും ഇരു രാജ്യങ്ങളും ചേർന്ന് ഉടൻ തന്നെ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനമായ ഈ സമുദ്രപാതയിൽ സുരക്ഷിത നാവിഗേഷൻ റൂട്ടുകൾ സ്ഥാപിക്കുന്നതിനായി ജൂൺ 18-ന് ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന് പിന്നാലെയാണ് തീരദേശ രാജ്യങ്ങളായ ഇറാന്റെയും ഒമാന്റെയും നേതൃത്വത്തിൽ തീവ്രമായ ചർച്ചകൾ ആരംഭിച്ചത്. സമുദ്രപാതയുടെ ഭൂപടം സംബന്ധിച്ച നിർണ്ണായക വിവരങ്ങളിൽ ഇതിനോടകം തന്നെ ഇരുപക്ഷവും പൂർണ്ണ യോജിപ്പിലെത്തിയിട്ടുണ്ട്.















