വെടിനിർത്തൽ കരാർ തകർന്നു? ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക, കടുത്ത തിരിച്ചടിയുമായി ഇറാൻ

ടെഹ്റാൻ: മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ദക്ഷിണ ഇറാനിലെ റഡാർ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുണ്ടാക്കിയ ദുർബലമായ വെടിനിർത്തൽ കരാറിന്റെ “നഗ്നമായ ലംഘനമാണ്” ഈ ആക്രമണമെന്ന് ഇറാൻ കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള സിറിക്, ഖേഷ്ം ദ്വീപ് എന്നീ തന്ത്രപ്രധാന മേഖലകളിലെ സൈനിക സൗകര്യങ്ങൾക്ക് നേരെയാണ് യുഎസ് സേന ബോംബാക്രമണം നടത്തിയത്. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര കപ്പൽ ചാലുകളിലെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നതിനുമായി നിയോഗിക്കപ്പെട്ട നിരീക്ഷണ കേന്ദ്രങ്ങളായിരുന്നു ഇവയെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ, ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചതിനെത്തുടർന്ന്, അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെയുള്ള കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമാണ് തങ്ങളുടെ സേന ഈ റഡാർ കേന്ദ്രങ്ങൾ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏപ്രിൽ 8-ന് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണ് ഇതെന്നും, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടുത്ത അധിനിവേശമാണിതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മേഖലയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസമ്മർദ്ദം കുറയ്ക്കാൻ വാഷിംഗ്ടണിന് യാതൊരു താല്പര്യവുമില്ലെന്ന് ഈ ആക്രമണത്തിലൂടെ വ്യക്തമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, യുഎസ് വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ സായുധ സേന വളരെ കൃത്യവും ശക്തവുമായ തിരിച്ചടി നൽകിയതായും ഇറാൻ ഭരണകൂടം അവകാശപ്പെട്ടു. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

More Stories from this section

family-dental
witywide