ഇറാൻ ചർച്ചകൾ 2 ദിവസത്തിനുള്ളിൽ പുനരാരംഭിച്ചേക്കും; സൂചന നൽകി ട്രംപ്; ഉപരോധം കടുപ്പിച്ച് യു.എസ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാനായുള്ള ചർച്ചകൾ ഈ ആഴ്ച പുനരാരംഭിച്ചേക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്ക ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

“അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിച്ചേക്കാം, അതിനാൽ നിങ്ങൾ അവിടെ (ഇസ്ലാമാബാദ്) തന്നെ തുടരുന്നതാണ് നല്ലത്,” ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ സൈന്യം ഏർപ്പെടുത്തിയ ഉപരോധത്തിൻ്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പൽ പോലും ഇറാനിയൻ തുറമുഖങ്ങളിലേക്കോ തീരപ്രദേശങ്ങളിലേക്കോ പ്രവേശിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു. അടുത്ത ആഴ്ച അവസാനിക്കാനിരിക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൻ്റെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അതേസമയം, ട്രംപിൻ്റെ പ്രസ്താവനയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ചർച്ചകൾ പുനരാരംഭിക്കാൻ “ഏറെ സാധ്യതയുണ്ട്” എന്ന് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വാഷിംഗ്ടണിൽ നിന്നും ടെഹ്‌റാനിൽ നിന്നുമുള്ള പ്രതിനിധി സംഘങ്ങൾ ഈ ആഴ്ച അവസാനം പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് ഗൾഫ്, പാകിസ്ഥാൻ, ഇറാൻ ഉദ്യോഗസ്ഥരും സൂചിപ്പിച്ചു.

നയതന്ത്ര ചർച്ചകൾ തുടരുമെന്ന പ്രതീക്ഷ എണ്ണ വിപണിയിൽ ആശ്വാസമേകി. ഇതോടെ ആഗോള എണ്ണവില 100 ഡോളറിന് താഴെയെത്തി. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ആഗോള എണ്ണക്കടത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.
പതിനായിരത്തോളം അമേരിക്കൻ സൈനികരും ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും ചേർന്നാണ് ഇപ്പോൾ ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ പ്രധാന വരുമാന സ്രോതസ്സുകളായ എണ്ണ വിൽപ്പനയും കപ്പലുകളിൽ നിന്നുള്ള ടോളും തടഞ്ഞ് രാജ്യത്തെ സമ്മർദ്ദത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ 24 മണിക്കൂറിനുള്ളിൽ ആറ് വ്യാപാരക്കപ്പലുകൾ അമേരിക്കൻ നിർദ്ദേശം പാലിച്ച് ഇറാൻ തുറമുഖങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്ന് അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നൽകി. എന്നാൽ ദീർഘകാല അന്താരാഷ്ട്ര സുരക്ഷയ്ക്കായി ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞു.
അതേസമയം, അമേരിക്കയുടെ ഉപരോധം “അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണ്” എന്ന് ചൈന വിമർശിച്ചു. ഇത് മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുമെന്നും നിലവിലെ വെടിനിർത്തൽ കരാറിനെ തകർക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.

ഇതിനിടെ, ഇസ്രായേലും ലെബനനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് വാഷിംഗ്ടണിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം. 1993-ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ നേരിട്ടുള്ള ചർച്ചയാണിത്. ഇത് സമാധാനത്തിൻ്റെ പുതിയ യുഗത്തിന് വഴിതുറക്കുമെന്ന് ഇസ്രായേൽ അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു.

Iran talks may resume; Trump hints; US tightens sanctions

More Stories from this section

family-dental
witywide