
അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ സേനാ മേധാവി ഇറാനിലെത്തും. പാക് സേനാ മേധാവി എത്തുന്ന കാര്യം ഇറാൻ ഭരണകൂടം സ്ഥിരീകരിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് എന്ന നിലയിൽ ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാൻ പാർലമെന്റിന്റെയും ദേശീയ സുരക്ഷാ കമ്മീഷന്റെയും അംഗീകാരത്തോടെയാണ് നടപടി. ഇറാനി റിയാലിലോ ഇറാൻ നിശ്ചയിക്കുന്ന കറൻസിയിലോ ആയിരിക്കും ഫീസ് ഈടാക്കുക.
അതിനിടെ, യുദ്ധവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രൂക്ഷമായി ആഞ്ഞടിച്ചു. കാഴ്ചക്കാരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും വിമർശിക്കുന്നവർ മുന്നോട്ടുവന്ന് സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള സമാധാന ധാരണ തകർന്നതിൽ ഇറാനിലെ തീവ്ര നിലപാടുകാരായ വിഭാഗം നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ പ്രതികരണം. പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ അനുമതിയോടെയാണ് സമാധാന ധാരണയിൽ ഒപ്പിട്ടതെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.
Iran to Charge Hormuz Strait Transit Fee; Pakistan Army Chief to Visit Iran for Peace Talks















