ഇറാൻ – യു.എസ് ചർച്ചകളിൽ നിർണ്ണായക പുരോഗതി; ഇറാൻ്റെ ആണവ ശേഖരം ഒഴിവാക്കാൻ ധാരണ, സമയം നമ്മുടെ പക്ഷത്താണെന്ന് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള സമാധാന ചർച്ചകളിൽ നിർണ്ണായക പുരോഗതിയെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശാല കരാറിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് ഔദ്യോഗിക വൃത്തങ്ങൾ അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ചർച്ചകളിൽ തങ്ങളുടെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒഴിവാക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി മുതിർന്ന യു.എസ് ഭരണകൂട ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കരാറിൻ്റെ അടിസ്ഥാന ഘടനയ്ക്ക് ഇറാൻ്റെ പരമോന്നത നേതാവ് അംഗീകാരം നൽകിയതായാണ് അമേരിക്കയുടെ വിലയിരുത്തൽ. എങ്കിലും അന്തിമ കരാർ ഒപ്പുവെക്കുന്നതിന് മുൻപ് ഇനിയും ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും, ചർച്ചകൾ പൂർണ്ണമായി വിജയത്തിലെത്തുമോ എന്നത് ഇപ്പോഴും കാത്തിരുന്ന് കാണേണ്ട കാര്യമാണെന്നും അദ്ദേഹം ഞായറാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കൻ സൈനിക നടപടിയായ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്ക് മുൻപ് തന്നെ ഇറാൻ്റെ ഭരണസംവിധാനം വളരെ മന്ദഗതിയിലുള്ളതും സുതാര്യമല്ലാത്തതുമായിരുന്നുവെന്നും, നിലവിൽ അത് കൂടുതൽ സങ്കീർണ്ണമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഒരു അന്തിമ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിച്ചേർന്നാൽ പോലും, അത് ഇറാന്റെ ഔദ്യോഗിക ഭരണസംവിധാനങ്ങളിലൂടെ കടന്ന് അംഗീകാരം നേടാൻ ദിവസങ്ങളെടുക്കും. അതിനാൽ തന്നെ ഉടൻ ഒരു ഒപ്പുവെക്കൽ പ്രക്രിയ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, ചർച്ചകളിൽ അമേരിക്കയ്ക്കാണ് മേൽക്കൈയെന്നും “സമയം നമ്മുടെ പക്ഷത്താണ്” എന്നും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകളിൽ ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കില്ലെന്നും സുരക്ഷിതവും വ്യവസ്ഥാപിതവുമായ രീതിയിലാണ് നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ ധാരണകളിൽ എത്തുന്നതുവരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പൂർണ്ണമായി തുടരുമെന്നും, തിടുക്കം കൂട്ടേണ്ടതില്ലെന്ന് നയതന്ത്ര പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ബന്ധം കൂടുതൽ പ്രൊഫഷണൽ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

തത്വത്തിൽ ധാരണയായ ഈ കരാർ പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുന്നതിന് പകരമായി ആഗോള എണ്ണവ്യാപാര പാതയായ ഹോർമൂസ് കടലിടുക്ക് ഇറാൻ ഉടനടി തുറന്നുനൽകും. രണ്ടാം ഘട്ടത്തിൽ ഇറാൻ്റെ ആണവ പദ്ധതിയുടെ വിവിധ ഭാഗങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കൃത്യമായ മാർഗ്ഗരേഖകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. 2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ഉണ്ടാക്കിയ ആണവ കരാറിനേക്കാൾ മികച്ചതാണ് ഇതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. അന്നത്തെ കരാർ നിശ്ചിത അളവ് വരെയുള്ള യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന് അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തവണ ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായി ഒഴിവാക്കാനും മറ്റ് ആണവ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുമാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

സൗദി അറേബ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളും സമാധാന ചർച്ചകൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ എന്നിവരാണ് ഈ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. പശ്ചിമേഷ്യയിലെ തങ്ങളുടെ എല്ലാ സഖ്യകക്ഷികളെയും ഈ ചർച്ചകളുടെ ഭാഗമാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളുടെയും പരമാധികാരികൾ അന്തിമ അംഗീകാരം നൽകുന്നതോടെ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Iran-US talks make crucial progress; Agreement to eliminate Iran’s nuclear stockpile, Trump says time is on our side

More Stories from this section

family-dental
witywide