വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്കയ്ക്ക് ഇതുവരെ 45.1 ബില്യൺ ഡോളർ (ഏകദേശം 4 ലക്ഷം കോടി രൂപ) ചെലവായതായി റിപ്പോർട്ട്. യുദ്ധത്തിൽ മരിച്ച യുഎസ് സൈനികരുടെ എണ്ണം പെന്റഗൺ പുറത്തുവിട്ട കണക്കിനേക്കാൾ കൂടുതലായിരിക്കാമെന്നും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 3 വരെ യുദ്ധത്തിനായി 43.6 ബില്യൺ ഡോളറും അധിക ഇന്ധനത്തിനായി 1.5 ബില്യൺ ഡോളറും ചെലവായതായി പെന്റഗൺ കോൺഗ്രസിനെ അറിയിച്ചു. CNN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൈനിക താവളങ്ങൾക്കും കെട്ടിടങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവും മറ്റ് പരോക്ഷ പ്രവർത്തനച്ചെലവുകളും ഇതിൽ പൂർണമായി ഉൾപ്പെട്ടിട്ടില്ല. ഓഗസ്റ്റ് 1 വരെ യുദ്ധച്ചെലവ് 38 ബില്യൺ ഡോളറായിരുന്നുവെന്ന കോൺഗ്രഷണൽ ബജറ്റ് ഓഫിസിന്റെ (CBO) കണക്കിനേക്കാൾ കൂടുതലാണിത്. യുദ്ധം തുടരുന്ന ഓരോ മാസവും 2 മുതൽ 3 ബില്യൺ ഡോളർ വരെ അധിക ചെലവ് അമേരിക്കയ്ക്ക് ഉണ്ടായേക്കാമെന്നാണ് CBOയുടെ വിലയിരുത്തൽ.
അതേസമയം, യുദ്ധം ആരംഭിച്ചതിന് ശേഷം മധ്യപൂർവദേശത്ത് കുറഞ്ഞത് 22 യുഎസ് സൈനികർ മരിച്ചതായി പെന്റഗണിലെ ആഭ്യന്തര കണക്കുകളുമായി പരിചയമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പെന്റഗൺ പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ 18 മരണങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അധികമായി റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ചിലത് നേരിട്ടുള്ള യുദ്ധവുമായി ബന്ധപ്പെട്ടതല്ലെന്നും സംഘർഷത്തിനിടെ മേഖലയിൽ ജോലി ചെയ്തിരുന്ന യുഎസ് ഉദ്യോഗസ്ഥരുടേതാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മരണസംഖ്യ 23 ആണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് യുഎസ് കരാർ ജീവനക്കാരും മരിച്ചതായി റിപ്പോർട്ടുണ്ട്. മരണസംഖ്യയിലെ വ്യത്യാസത്തെക്കുറിച്ച് പെന്റഗൺ പ്രതികരിച്ചിട്ടില്ല. അധികമായി റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ വിശദാംശങ്ങളും മരിച്ചവരുടെ പേരുകളും മരണത്തിന്റെ സമയവും സ്ഥലവും കാരണവും വ്യക്തമല്ല. യുഎസ് സൈനിക കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ മുഴുവൻ ചെലവും യുദ്ധച്ചെലവിൽ ഉൾപ്പെട്ടിട്ടില്ല.
സെപ്റ്റംബർ ആദ്യവാരം വരെ യുദ്ധത്തിന് 43.6 ബില്യൺ ഡോളർ ചെലവായെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്ക്. ഇതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പുനഃസ്ഥാപിക്കാൻ 28 ബില്യൺ ഡോളറും നശിച്ചതോ കേടായതോ ആയ സൈനിക ഉപകരണങ്ങൾക്കായി 4.3 ബില്യൺ ഡോളറിലധികവും ഉൾപ്പെടുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം കൈവശം വച്ചിരിക്കുന്നതും ആഗോള ഊർജവിപണിയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
അമേരിക്കയുടെ ആയുധശേഖരത്തിലും യുദ്ധം സമ്മർദം ചെലുത്തുന്നുണ്ട്. ഊർജവില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ 2027ലെ ആദ്യ പാദത്തിൽ യുഎസിലെ പണപ്പെരുപ്പം 0.5 ശതമാനം പോയിന്റ് വരെ ഉയരാൻ യുദ്ധം കാരണമാകുമെന്ന് CBO മുന്നറിയിപ്പ് നൽകി.
Iran war costs US $45.1 billion; fatalities possibly higher than 18 reported by Pentagon












