
യുഎന്നിൽ യുഎസിനെ ആഞ്ഞടിച്ച് ഇറാൻ, അമേരിക്കൻ സാമ്പത്തിക ഉപരോധത്തിനെതിരെ മുന്നറിയിപ്പ്; എല്ലാ അംഗരാജ്യങ്ങളും തള്ളിക്കളയണമെന്ന് ആവശ്യംIranian diplomat slams US economic pressure at Security Councilജനീവ: ഇറാനെതിരെ അമേരിക്ക നടത്തിവരുന്ന സാമ്പത്തിക ഉപരോധ തന്ത്രങ്ങൾ സൃഷ്ടിക്കുന്ന കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിക്ക് മുന്നറിയിപ്പ് നൽകി യുഎന്നിലെ ഇറാന്റെ ഡെപ്യൂട്ടി പെർമനന്റ് റെപ്രസെന്റേറ്റീവായ ഗുലാംഹുസൈൻ ദർസി. ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് അമേരിക്കൻ നയങ്ങൾക്കെതിരെ ഇറാൻ നയതന്ത്ര പ്രതിനിധി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഐ.ആർ.എൻ.എ’ ആണ് ഇദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവിട്ടത്.
മറ്റ് രാജ്യങ്ങളുടെ പരമാധികാരങ്ങളെയും നിയമപരമായ നയങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം അജണ്ടകൾ അടിച്ചേൽപ്പിക്കാൻ അമേരിക്ക ഏകപക്ഷീയമായി നടത്തുന്ന ഉപരോധ നടപടികളെ എല്ലാ അംഗരാജ്യങ്ങളും തള്ളിക്കളയണമെന്നും ശക്തമായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിനും കപ്പൽ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നതിനും പ്രദേശത്തെ നിലവിലെ അസ്ഥിരതയ്ക്കും പ്രധാന കാരണം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണാത്മക യുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മുൻപ് വരെ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം തികച്ചും സുഗമമായാണ് മുന്നോട്ട് പോയിരുന്നതെന്നും ദർസി ചൂണ്ടിക്കാട്ടി.















