
ടെഹ്‌റാൻ: അമേരിക്കയുടെ ആഗോള സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ ആഭ്യന്തരമായി ദുർബലപ്പെടുത്തുകയാണെന്നുമുള്ള വികാരം പങ്കുവെച്ച് ഇറാനിലെ പ്രമുഖ ദിനപത്രങ്ങൾ. യാഥാസ്ഥിതികരും മിതവാദികളും ഒരേപോലെ വാഷിംഗ്ടണെതിരെയുള്ള നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികൾ ഇസ്രായേലിന്റെയും വാഷിംഗ്ടണിന്റെയും കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നും മധ്യേഷ്യയിൽ അമേരിക്കയുടെ ആധിപത്യം അവസാനിക്കുകയാണെന്നുമാണ് മാധ്യമങ്ങളുടെ പൊതുവായ വിലയിരുത്തൽ.
പ്രമുഖ ദിനപത്രങ്ങൾ നൽകിയ വാർത്തകൾ ഇപ്രകാരമാണ്
കൈഹാൻ: ഇറാനിലെ ഏറ്റവും സ്വാധീനമുള്ള യാഥാസ്ഥിതിക പത്രമായ കൈഹാൻ, “ട്രംപിന്റെ പദ്ധതികൾ വെറും പാഴ്വാക്കായി; ഹോർമുസ് കടലിടുക്ക് കൂടുതൽ ഇടുങ്ങി” എന്ന തലക്കെട്ടോടെയാണ് പ്രധാന വാർത്ത നൽകിയത്. വലിയ അവകാശവാദങ്ങളുമായി വന്ന പദ്ധതികൾ പരാജയപ്പെടുമ്പോൾ ഉപയോഗിക്കുന്ന പേർഷ്യൻ ശൈലി കടമെടുത്താണ് പത്രം ട്രംപിനെ പരിഹസിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളെ നയിക്കാനുള്ള അമേരിക്കൻ നീക്കം പരാജയപ്പെട്ടുവെന്നും ഒരു കപ്പൽ പോലും അമേരിക്കയെ വിശ്വസിച്ചില്ലെന്നും പത്രം റിപ്പോർട്ട് ചെയ്തു.
ഷർഖ്: മിതവാദി നിലപാടുകൾ സ്വീകരിക്കുന്ന ഷർഖ് ദിനപത്രം യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെയുള്ള നീക്കങ്ങളിലും ചൈനയുമായുള്ള ബന്ധത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. “യുഎഇ ടെൽ അവീവിന്റെ കെണിയിൽ അകപ്പെട്ടു” എന്നതായിരുന്നു ഇവരുടെ പ്രധാന വാർത്ത. അമേരിക്കൻ ഉപരോധങ്ങൾ അവഗണിച്ച് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ചൈന തങ്ങളുടെ റിഫൈനറികൾക്ക് നിർദ്ദേശം നൽകിയതായും പത്രം റിപ്പോർട്ട് ചെയ്യുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം ശക്തമാകുകയാണെന്നും ഇസ്രായേലുമായി ചേർന്നുനിൽക്കുന്ന യുഎഇയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും പത്രം നിരീക്ഷിക്കുന്നു.












