
ന്യൂയോർക്ക്: യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്കൻ നഗരമായ ന്യൂയോർക്കിലും കടുത്ത ഉഷ്ണതരംഗം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. നഗരത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എയർ കണ്ടീഷണറുകളുടെ (എസി) ഉപയോഗത്തിൽ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമായി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി രംഗത്തെത്തി. നഗരത്തിലെ പവർ ഗ്രിഡിൻ്റെ സമ്മർദ്ദം കുറയ്ക്കുന്നതിനായി എസി താപനില 78 ഡിഗ്രി ഫാരൻഹീറ്റിലേക്ക് ക്രമീകരിക്കണമെന്ന് മേയർ ജനങ്ങളോട് ആവശ്യപ്പെട്ടു.
“പുറത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. നമ്മെ തണുപ്പിച്ചു നിർത്താൻ നഗരത്തിലെ പവർ ഗ്രിഡ് അതിൻ്റെ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നത്. പവർ ഗ്രിഡ് സുരക്ഷിതമായിരുന്നാൽ മാത്രമേ എസികൾ പ്രവർത്തിക്കൂ, ഇത് വഴി അനേകം ജീവനുകൾ രക്ഷിക്കാനാകും. അതിനാൽ ജനങ്ങൾ എസി താപനില 78 ഡിഗ്രിയിൽ നിലനിർത്തണം,” മേയർ തൻ്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഉപയോഗിക്കാത്ത ലൈറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഓഫാക്കാനും സാധ്യമായവ അൺപ്ലഗ് ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
സർക്കാർ തലത്തിലും കർശന നിയന്ത്രണം
പൊതുജനങ്ങൾക്ക് പുറമേ സർക്കാർ സംവിധാനങ്ങളിലും നഗരസഭ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കെട്ടിടങ്ങളിലെ ഇൻഡോർ താപനില 78 ഡിഗ്രിയായി നിജപ്പെടുത്താനും, വൈദ്യുതി ആവശ്യം ഏറുന്ന സമയങ്ങളിൽ ലൈറ്റുകളുടെ പ്രകാശം കുറയ്ക്കാനും അത്യാവശ്യമല്ലാത്ത ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദ്ദേശമുണ്ട്. സ്വകാര്യ മേഖലയിലെ പങ്കാളികളോടും ഇതേ മാതൃക പിന്തുടരാൻ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും തീവ്രമായ ഉഷ്ണതരംഗമാണ് നഗരം നേരിടുന്നത്. അന്തരീക്ഷ താപനില 100 ഡിഗ്രി വരെയും, ഹീറ്റ് ഇൻഡക്സ് (ചൂടിൻ്റെ തീവ്രത) 112 ഡിഗ്രി വരെയും ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. നാഷണൽ വെതർ സർവീസ് നഗരത്തിൽ ‘എക്സ്ട്രീം ഹീറ്റ് വാണിംഗ്’ പുറപ്പെടുവിച്ചിട്ടുണ്ട്. കടുത്ത ചൂടിനെ നേരിടാൻ നഗരം ‘ഹീറ്റ് എമർജൻസി പ്ലാൻ’ സജീവമാക്കുകയും വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ നിർദ്ദേശങ്ങൾ
- കുട്ടികൾ, പ്രായമായവർ, ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, വളർത്തുമൃഗങ്ങൾ എന്നിവർ കടുത്ത ചൂടിൽ പുറത്തിറങ്ങാതെ എസി സൗകര്യമുള്ള മുറികളിൽ തന്നെ തുടരുക.
- വീടുകളിൽ എസി സൗകര്യമില്ലാത്തവർ നഗരത്തിൽ സജ്ജീകരിച്ചിട്ടുള്ള ‘കൂളിംഗ് സെൻ്ററുകൾ’ പ്രയോജനപ്പെടുത്തുക.
- ആശയക്കുഴപ്പം, തലകറക്കം, ഓക്കാനം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ സൂര്യഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടുക.
അടുത്തിടെ യൂറോപ്യൻ കമ്മീഷനും എസികളുടെ ഉപയോഗത്തിലും വിൽപനയിലും പുതിയ ഊർജ്ജ കാര്യക്ഷമത നിയമങ്ങൾ നിർദ്ദേശിച്ചിരുന്നു. ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത ചൂടിനെ തുടർന്ന് എസി വിൽപനയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ന്യൂയോർക്കിലും സമാനമായ പ്രതിസന്ധി രൂപപ്പെടുന്നത്.
അതേസമയം, നഗരത്തിലെ സ്കൂൾ വ്യവസ്ഥിതിയുടെ കാര്യക്ഷമതയില്ലായ്മയെ വിമർശിച്ചുകൊണ്ട് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രംഗത്തെത്തിയത് മേയർ മംദാനിയുമായി വലിയ തർക്കത്തിന് കാരണമായിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി ഒരു “പൂർണ്ണ ദുരന്തമാണ്” എന്ന് വിശേഷിപ്പിച്ച് പ്രമുഖ വ്യവസായി കെവിൻ ഒ’ലിയറിയും, ശതകോടീശ്വരന്മാർക്ക് മേൽ നികുതി ചുമത്തുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് ബ്ലാക്ക്‌റോക്ക് മേധാവി ലാറി ഫിങ്കും ബെസോസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉയർന്ന വരുമാനമുള്ള നികുതിദായകർ നഗരം വിട്ടുപോയാൽ വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
After Europe, New York is also experiencing a severe heat wave; Mayor Zohran Mandani issues strict instructions on the use of AC















