
ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാന്റെ അതിർത്തി പ്രവിശ്യയായ സിസ്താൻ-ബലൂചിസ്ഥാനിൽ മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന രണ്ട് പേരെ സംയുക്ത സൈനിക നീക്കത്തിലൂടെ വധിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഗ്രൗണ്ട് ഫോഴ്സ് അറിയിച്ചു. സർക്കാർ മാധ്യമമായ ഐആർഐബി ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഐആർജിസി ഗ്രൗണ്ട് ഫോഴ്സിന്റെ കുദ്സ് ഹെഡ്ക്വാട്ടേഴ്‌സ്, ഇന്റലിജൻസ് മന്ത്രാലയം, പ്രവിശ്യാ പോലീസ് എന്നിവ സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ വധിച്ചത്.
നിലവിൽ നടക്കുന്ന യുഎസ്-ഇസ്രായേൽ സൈനിക നടപടികൾക്ക് ഒപ്പം ചേർന്ന് പ്രദേശത്ത് ആക്രമണങ്ങൾ നടത്താനായിരുന്നു ഈ സംഘം ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാൽ പദ്ധതിയനുസരിച്ച് ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ ഇവരെ വധിക്കാൻ സാധിച്ചെന്നും കുദ്സ് ഹെഡ്ക്വാട്ടേഴ്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സിസ്താൻ-ബലൂചിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ തങ്ങളുടെ റെഡ് ലൈനാണെന്നും, പ്രദേശത്തേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന ഏതൊരു വാടകസംഘങ്ങൾക്കെതിരെയും അതിശക്തമായ നടപടിയുണ്ടാകുമെന്നും സീയോണിസ്റ്റ് ഭരണകൂടത്തിനും അമേരിക്കയ്ക്കുമുള്ള മുന്നറിയിപ്പായി ഐആർജിസി പ്രസ്താവിച്ചു.












