ലെബനൻ അധിനിവേശത്തിന് ഇസ്രായേൽ കോപ്പുകൂട്ടുന്നുവോ? വെടിനിർത്തലിന് പിന്നിൽ വൻ ചതിക്കുഴിയെന്ന് രാഷ്ട്രീയ നിരീക്ഷകർ

ജറുസലേം: ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ ലെബനന്‍റെ മണ്ണിൽ ഇസ്രായേലിന്‍റെ അധിനിവേശം നിയമവിധേയമാക്കാനുള്ള മറയാക്കി മാറ്റുകയാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ആബേദ് അബു ഷാദെ. നിലവിൽ ഇസ്രായേലിൽ നിന്ന് പുറത്തുവരുന്ന പരസ്പരവിരുദ്ധമായ രണ്ട് നിലപാടുകൾ ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. ദക്ഷിണ ലെബനനിൽ തങ്ങൾ ലക്ഷ്യം പൂർത്തിയാക്കിയെന്നും ഇനി ലെബനൻ സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാണെന്നുമാണ് ഇസ്രായേൽ സൈന്യം ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാൽ, ഇന്ന് സൈന്യം പുറത്തുവിട്ട മാപ്പിൽ ലെബനന്‍റെ സമുദ്രപ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയത് ചർച്ചകളെ സങ്കീർണ്ണമാക്കുമെന്നാണ് അബു ഷാദെ അൽ ജസീറയോട് പ്രതികരിച്ചത്. 2022-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രകൃതിവാതക കരാറിനെ തകർക്കാൻ ഈ നീക്കം കാരണമായേക്കാം.

അതേസമയം, ഇസ്രായേലിലെ കുടിയേറ്റ ഗ്രൂപ്പുകൾ ലെബനനുമായോ ഇറാനുമായോ ഉള്ള നയതന്ത്ര ചർച്ചകളെ പൂർണ്ണമായും എതിർക്കുകയാണ്. ലിതാനി നദിക്ക് തെക്കുള്ള ലെബനൻ്റെ ഭാഗങ്ങൾ പിടിച്ചെടുക്കാനും അവിടെ ഇസ്രായേൽ അധിനിവേശം ഉറപ്പിക്കാനും ഇവർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ദക്ഷിണ ലെബനൻ കൈവശപ്പെടുത്തുന്നതിനെ അനുകൂലിക്കുന്ന ജനവികാരമാണ് ഇസ്രായേലിലുള്ളതെന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം.എങ്കിലും, ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ എങ്ങോട്ട് നീങ്ങുമെന്ന് നിരീക്ഷിച്ച ശേഷമാകും നെതന്യാഹുവിൻ്റെ അടുത്ത നീക്കമെന്നാണ് കരുതപ്പെടുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ കരാറുകൾ നിലനിൽക്കെത്തന്നെ ലെബനൻ്റെ പരമാധികാരത്തിന് മേൽ കടന്നുകയറാനുള്ള നീക്കങ്ങൾ പശ്ചിമേഷ്യയിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിയൊരുക്കും. നയതന്ത്ര നീക്കങ്ങളും സൈനിക അധിനിവേശ മോഹങ്ങളും തമ്മിലുള്ള ഈ വടംവലി മേഖലയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലെ ഇസ്രായേലിൻ്റെ നിലപാടുകൾ ഇതിൽ നിർണ്ണായകമാകും.

More Stories from this section

family-dental
witywide