
ന്യൂയോർക്ക്: ലോകത്തെ ഞെട്ടിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്‌സ്റ്റീൻ്റെ മരണത്തിലെ ദുരൂഹതകൾ വർദ്ധിപ്പിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തൽ. എപ്‌സ്റ്റീൻ മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് ഏഴ് വർഷമായി ന്യൂയോർക്കിലെ കോടതി ലോക്കറിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ നിർണ്ണായക രേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പത്രം കോടതിയിൽ ഹർജി നൽകി.
2019 ജൂലൈയിൽ മാൻഹട്ടൻ ജയിലിൽ വെച്ച് എപ്‌സ്റ്റീൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സമയത്താണ് ഈ കുറിപ്പ് ആദ്യമായി കണ്ടെത്തുന്നത്. എപ്‌സ്റ്റീൻ്റെ അക്കാലത്തെ സെൽമേറ്റും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ നിക്കോളാസ് ടാർട്ടാഗ്ലിയോണിയാണ് ഒരു ഗ്രാഫിക് നോവലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മഞ്ഞ പേപ്പറിൽ എഴുതിയ ഈ സന്ദേശം കണ്ടെത്തിയത്. “വിടപറയാൻ സമയമായി” എന്ന വികാരനിർഭരമായ സന്ദേശത്തിനൊപ്പം, അന്വേഷണ ഉദ്യോഗസ്ഥർക്ക് തനിക്കെതിരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫെഡറൽ ജഡ്ജി കെന്നത്ത് കരാസ് ഈ കുറിപ്പ് ടാർട്ടാഗ്ലിയോണിയുടെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട രഹസ്യരേഖയായി പ്രഖ്യാപിക്കുകയും സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഇതോടെ എപ്‌സ്റ്റീൻ്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഫെഡറൽ ഏജൻസികൾക്കോ നീതിന്യായ വകുപ്പിനോ പോലും ഈ കുറിപ്പ് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. 2019 ഓഗസ്റ്റിൽ നടന്ന എപ്‌സ്റ്റീൻ്റെ മരണം ആത്മഹത്യയാണെന്ന് ഔദ്യോഗികമായി വിധിച്ചെങ്കിലും, ജയിലിലെ സുരക്ഷാ വീഴ്ചകളും സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതും കാരണം കൊലപാതകമാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇന്നും സജീവമാണ്. ഈ സാഹചര്യത്തിലാണ് രഹസ്യക്കുറിപ്പിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്.
എപ്‌സ്റ്റീൻ്റെ മരണത്തിന് തൊട്ടുമുൻപുള്ള മാനസികാവസ്ഥ മനസ്സിലാക്കാൻ ഈ കുറിപ്പ് സഹായിക്കുമെന്ന് വിദഗ്ധർ കരുതുന്നു. മരിക്കുന്നതിന് മുൻപ് എപ്‌സ്റ്റീൻ താൻ സുരക്ഷിതനാണെന്നും ടാർട്ടാഗ്ലിയോണിയെ ഭയമില്ലെന്നും അധികൃതരോട് പറഞ്ഞിരുന്നു. കുറിപ്പിൻ്റെ ആധികാരികത ടാർട്ടാഗ്ലിയോണിയുടെ വക്കീലന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വൈറ്റ് പ്ലെയിൻസിലെ കോടതിയുടെ അതീവ സുരക്ഷയുള്ള വോൾട്ടിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിൻ്റെ ഹർജി കോടതി അംഗീകരിക്കുകയാണെങ്കിൽ, ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റി കുറ്റകൃത്യങ്ങളിൽ ഒന്നിലെ നിർണ്ണായക വഴിത്തിരിവാകും ഇത്.
Jeffrey Epstein’s suicide note has been in a court locker for 7 years; New York Times demands its release















