വിമാനത്താവള ആക്രമണത്തിൽ ഇറാനോട് കടുപ്പിച്ച് കുവൈത്ത്, നയതന്ത്രബന്ധം വിച്ഛേദിക്കാൻ നീക്കം; ഇറാനിയൻ നയതന്ത്രജ്ഞർക്ക് 24 മണിക്കൂറിനകം രാജ്യം വിടാൻ ഉത്തരവ്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായി വിച്ഛേദിക്കാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. രാജ്യത്തുള്ള മുഴുവൻ ഇറാനിയൻ നയതന്ത്രജ്ഞരും 24 മണിക്കൂറിനകം കുവൈത്ത് വിട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. കുവൈത്തിനെ ലക്ഷ്യമിട്ട് ഇന്നും ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് നയതന്ത്രബന്ധം അവസാനിപ്പിക്കുകയെന്ന കടുത്ത നടപടിയിലേക്ക് രാജ്യം കടന്നത്. കുവൈത്തിന്റെ ഈ തീരുമാനത്തിന് പിന്നാലെ മറ്റ് ജി.സി.സി. രാജ്യങ്ങളും ഇറാനെതിരെ കടുത്ത നിലപാടുകളിലേക്ക് നീങ്ങുകയാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഗൾഫ് മേഖലയിലേക്ക് ആകെ വ്യാപിക്കുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ ടി1 യാത്രാ ടെർമിനലിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ഇതിന് പുറമെ ബഹറൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും, കുവൈത്തിലെ ചില നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ഇറാൻ മിസൈൽ പായിച്ചിരുന്നു. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ കമ്മ്യൂണിക്കേഷൻ ടവറും അമേരിക്ക തകർത്തതിനാണ് കുവൈത്തിലും ബഹറൈനിലും ഇറാൻ തിരിച്ചടി നൽകിയത്.

പെട്ടെന്നുണ്ടായ ഈ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും മേഖലയിലെ വ്യോമഗതാഗതത്തെ പൂർണ്ണമായി ബാധിച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉൾപ്പെടെ കുവൈത്തിലേക്ക് പുറപ്പെട്ട നിരവധി സർവീസുകൾ മറ്റ് സുരക്ഷിത താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടുമെന്നും യു.എ.ഇ. ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിൽ ഇരുപക്ഷവും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ആക്രമണ രീതികളിലേക്ക് കടന്നത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുകയാണ്.

Kuwait Severs Diplomatic Ties with Iran; Expels Diplomats with 24-Hour Deadline Following Airport Attacks

More Stories from this section

family-dental
witywide