
ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ, അത് ലെബനനിലെ നിലവിലെ വെടിനിർത്തലിനെ അപകടത്തിലാക്കുമെന്ന് യുറേഷ്യ ഗ്രൂപ്പിലെ മിഡിൽ ഈസ്റ്റ് ഡയറക്ടർ ഫിറാസ് മക്‌സാദ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇസ്രായേലും ലെബനനും വെടിനിർത്തലിന് സമ്മതിച്ചതെങ്കിലും, ഈ കരാർ യുഎസ്-ഇറാൻ ചർച്ചകളുടെ ഭാഗമാണോ എന്ന കാര്യത്തിൽ തുടക്കം മുതൽ തർക്കങ്ങൾ നിലനിന്നിരുന്നു.
ലെബനൻ വെടിനിർത്തൽ ആഗോള സമാധാന ചർച്ചകളുടെ ഭാഗമാണെന്ന് ഇറാനും ലെബനനും അവകാശപ്പെടുമ്പോൾ, ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാട്. രണ്ട് ഉടമ്പടികളും വെവ്വേറെയാണെങ്കിലും അവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് മക്‌സാദ് വിലയിരുത്തുന്നു. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ പുരോഗമിച്ചില്ലെങ്കിൽ, ഇപ്പോൾത്തന്നെ അനിശ്ചിതത്വത്തിലുള്ള ലെബനൻ വെടിനിർത്തൽ ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലേക്ക് മാറും.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്നതായാണ് സൂചനകൾ. ലെബനനിൽ ഇസ്രായേൽ ലക്ഷ്യമിട്ട നേട്ടങ്ങൾ ഇനിയും പൂർണ്ണമായിട്ടില്ലെന്ന് വിശ്വസിക്കുന്ന മന്ത്രിസഭയിലെ തീവ്ര നിലപാടുകാരിൽ നിന്ന് നെതന്യാഹു കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ഈ ആഭ്യന്തര സമ്മർദ്ദവും ഇറാന്റെ നിലപാടുകളും ഒത്തുചേരുമ്പോൾ മേഖലയിൽ സമാധാനം എന്നത് വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്. ഇസ്ലാമാബാദിലെ ചർച്ചകളുടെ ഫലം പശ്ചിമേഷ്യയുടെ മൊത്തത്തിലുള്ള ഭാവിയെ നിർണ്ണയിക്കുമെന്ന് നിസംശയം പറയാം. നയതന്ത്ര നീക്കങ്ങൾ പാളിയാൽ മേഖല വീണ്ടും ചോരപ്പുഴയായി മാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.















