
ബില്ലിംഗ്സ് (മൊണ്ടാന): അമേരിക്കയിലെ മൊണ്ടാനയിലുള്ള ബില്ലിംഗ്സിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ വെടിവയ്പ്പിലും തീപിടുത്തത്തിലും നാല് കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദരുണ സംഭവം അരങ്ങേറിയത്.
വീട്ടിൽ വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിശമനസേനയും സംഭവസ്ഥലത്ത് എത്തുമ്പോൾ വീട് പൂർണ്ണമായും തീപിടിച്ച നിലയിലായിരുന്നു. കൂടാതെ വീടിനുള്ളിൽ നിന്ന് വെടിയൊച്ചകളും കേൾക്കാമായിരുന്നുവെന്ന് ബില്ലിംഗ്സ് അസിസ്റ്റന്റ് ചീഫ് ഷാൻ മായോ അറിയിച്ചു.
അക്രമിയെന്ന് സംശയിക്കുന്നയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. വീടിൻ്റെ പിൻമുറ്റത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇയാൾ സ്വയം വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും തിരയുന്നില്ലെന്നും പ്രദേശവാസികൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അഗ്നിശമന ഹൈഡ്രന്റുകളുടെ കുറവും സങ്കീർണ്ണമായ സാഹചര്യങ്ങളും കാരണം തീ അണയ്ക്കാൻ രക്ഷാപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. തകർന്ന വീടിനുള്ളിൽ നിന്നും ഇരകളുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെയോ പ്രതിയുടെയോ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എല്ലോസ്റ്റോൺ കൗണ്ടി ഷെരീഫ് ഓഫീസും ബില്ലിംഗ്സ് പൊലീസും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.
Massacre shakes America: 8 people, including four children, shot dead in Montana following family dispute















