ഇറാൻ്റെ ‘സാമ്പത്തിക ജീവനാഡി’ അറുക്കാൻ യുഎസ്; നാല് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം, ഇന്ത്യ-യുഎസ് ബന്ധത്തിൽ വീണ്ടും വിള്ളൽ; മൂന്ന് ഇന്ത്യൻ പൗരന്മാർക്കെതിരെയും നടപടി

വാഷിംഗ്ടൺ: ഇറാൻ്റെ ആണവ-സൈനിക നീക്കങ്ങൾക്ക് തടയിടാൻ സാമ്പത്തിക ഉപരോധം കർശനമാക്കി ട്രംപ് ഭരണകൂടം. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ യുഎസ് നടപടിയിൽ നാല് ഇന്ത്യൻ കമ്പനികളും മൂന്ന് ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടു. ഇതിനകം തന്നെ വിവിധ വ്യാപാര തർക്കങ്ങളാൽ ഉലഞ്ഞുനിൽക്കുന്ന ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് വാഷിംഗ്ടണിൻ്റെ ഈ നീക്കം.

ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സൗകര്യമൊരുക്കിയതിനാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റംസ് ബ്രോക്കറേജ് സ്ഥാപനമായ ‘പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി’ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വിലക്കേർപ്പെടുത്തിയത്. ഇതിൻ്റെ പങ്കാളികളായ ഇദ്രിസ്മിയ അഷറഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നീ ഇന്ത്യൻ പൗരന്മാരെയും കരിമ്പട്ടികയിൽ പെടുത്തി.

ഏകദേശം 120 മില്യൺ ഡോളറിൻ്റെ (ഏകദേശം 1,000 കോടി രൂപ) ഇറാനിയൻ എണ്ണ-പെട്രോളിയം ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമായി രാജ്യത്തേക്ക് എത്തിച്ച മൂന്ന് കമ്പനികളാണ് ഉപരോധം നേരിടുന്ന മറ്റുള്ളവ. ‘സദാശിവ ഓവർസീസ് ലിമിറ്റഡ്’ (69 മില്യൺ ഡോളർ), ‘പിപി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്’ (25 മില്യൺ ഡോളർ), ‘പ്രകൃതിസ് ഇൻഫ്രാ ഇംപെക്സ്’ (25 മില്യൺ ഡോളർ) എന്നിവയാണവ. പിപി സോഫ്റ്റ്‌ടെക് ഡയറക്ടർ പ്രശാന്ത് ഗാർഗിനെതിരെയും വ്യക്തിപരമായി ഉപരോധമുണ്ട്.

ഇറാനുമായി ഏതെങ്കിലും തരത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളും ഇടനിലക്കാരും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് മുന്നറിയിപ്പ് നൽകി. ഇറാനെ പൂർണ്ണമായി ഒറ്റപ്പെടുത്താൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തിപരമായിത്തന്നെ വിദേശ നേതാക്കളെ വിളിച്ച് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ സാമ്പത്തിക യുദ്ധത്തെ ‘ഇക്കണോമിക് ഡി-ഡേ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

യുഎസ് ഉപരോധം കടുപ്പിക്കുന്നത് ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങൾക്ക് തിരിച്ചടിയാകും. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാര പാതയൊരുക്കുന്ന ഇറാൻ്റെ ചാബഹാർ തുറമുഖ പദ്ധതിയിൽ ഇന്ത്യക്ക് വലിയ നിക്ഷേപമുണ്ട്. പുതിയ ഉപരോധങ്ങൾ ദുബായ് വഴിയുള്ള സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള അരി, ചായ, മരുന്നുകൾ എന്നിവയുടെ കയറ്റുമതിയും പ്രതിസന്ധിയിലാകും.

ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനക്കെതിരെ കർശന നടപടിയെടുക്കാൻ മടിക്കുന്ന യുഎസ്, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത് ഇരട്ടത്താപ്പാണെന്ന് നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള വിപണിയിൽ അപൂർവ്വ ധാതുക്കളുടെ മേധാവിത്വമുള്ള ചൈനയെ നേരിട്ടാൽ ഉണ്ടാകാവുന്ന സാമ്പത്തിക തിരിച്ചടി ഭയന്നാണ് വാഷിംഗ്ടൺ ചൈനീസ് ബാങ്കുകളെ തൊടാത്തത്.

അതേസമയം, അമേരിക്കയുടേത് വെറും പൊള്ളയായ ഭീഷണിയാണെന്നും തങ്ങളുടെ വ്യാപാര പങ്കാളികൾ ഇതിനെ ഗൗരവമായി കാണുന്നില്ലെന്നും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പ്രതികരിച്ചു. യുഎസുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ കടുത്ത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

US to cut off Iran’s ‘economic lifeline’; Sanctions on four Indian companies, further strain in India-US relations; Action against three Indian citizens

More Stories from this section

family-dental
witywide