താഡ്, പേട്രിയറ്റ് മിസൈൽ ശേഖരം പകുതിയിലധികവും തീർന്നു; യു.എസ് പ്രതിരോധ രഹസ്യങ്ങൾ ചോർന്നതിൽ അന്വേഷണം, വിവരങ്ങൾ പുറത്തുവന്നതിൽ ട്രംപ് കടുത്ത അമർഷത്തിൽ

വാഷിംഗ്ടൺ: അമേരിക്കയുടെ യുദ്ധോപകരണ ശേഖരം ഗണ്യമായി കുറയുന്നതായി മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി യു.എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇറാനെതിരെ കടുത്ത സൈനിക നടപടികൾക്ക് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്ന നിർണായക ഘട്ടത്തിൽ, ഇത്തരം വിവരങ്ങൾ പുറത്തുവരുന്നത് അമേരിക്കയുടെ ശക്തിയെയും പ്രതിച്ഛായയെയും ബാധിക്കുമെന്നാണ് ട്രംപിൻ്റെ ആശങ്ക. കഴിഞ്ഞ ആഴ്ച ക്യാമ്പ് ഡേവിഡിൽ നടന്ന ക്യാബിനറ്റ് യോഗത്തിലും ട്രംപ് ഈ വിഷയം ഉന്നയിച്ച് കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു.

ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിൽ വലിയ കുറവുണ്ടായതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. താഡ് മിസൈലുകൾ യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്റ്റോക്കിൻ്റെ നാലിൽ അഞ്ചു ഭാഗവും (80%) സൈന്യം ഉപയോഗിച്ചു തീർത്തു. കൂടാതെ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ പകുതിയോളം (50%) സ്റ്റോക്ക് ഇതിനകം തീർന്നു കഴിഞ്ഞു.

യുദ്ധത്തിന് മുൻപ് അമേരിക്കയ്ക്ക് ഏകദേശം 2,200 പേട്രിയറ്റ് മിസൈലുകളും 452 താഡ് മിസൈലുകളും ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. യുക്രെയ്ൻ, ഗാസ തുടങ്ങിയ ഇടങ്ങളിലേക്ക് ആയുധങ്ങൾ നൽകിയതും, ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷവുമാണ് സ്റ്റോക്ക് വേഗത്തിൽ തീരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ട്രംപിന് അതൃപ്തിയില്ലെങ്കിലും, പെന്റഗണിലെയും ഭരണകൂടത്തിലെയും രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവർക്കെതിരെ കടുത്ത നടപടിക്ക് ട്രംപ് ഒരുങ്ങുകയാണ്. ഇത് ചെയ്തവർക്ക് കഠിനതടവ് ഉറപ്പാക്കണമെന്ന് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ചോർത്തുന്നവരെ കണ്ടെത്താൻ അദ്ദേഹം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഭരണകൂടത്തിനുള്ളിലെ തന്നെ യുദ്ധവിരുദ്ധ ഉദ്യോഗസ്ഥരായിരിക്കാം ഈ ചോർച്ചയ്ക്ക് പിന്നിലെന്നാണ് വൈറ്റ് ഹൗസിന്റെ നിഗമനം.

അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങളെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളെയും ഈ കുറവ് ആശങ്കപ്പെടുത്തുന്നുണ്ട്. അമേരിക്ക ആക്രമണം കടുപ്പിച്ചാൽ തങ്ങളുടെ ഊർജ്ജ നിലയങ്ങൾക്കും വാട്ടർ പ്ലാന്റുകൾക്കും നേരെ ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നാണ് സൌദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ ഭയം. അമേരിക്കൻ മിസൈലുകളുടെ കുറവ് തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് അവർ ആശങ്കപ്പെടുന്നു.

മുൻ ബൈഡൻ ഭരണകൂടം യുക്രെയ്നിലേക്ക് അമിതമായി ആയുധങ്ങൾ നൽകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ലോക്ഹീഡ് മാർട്ടിൻ ഉൾപ്പെടെയുള്ള വൻകിട പ്രതിരോധ കമ്പനികളുടെ മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആയുധ ഉത്പാദനം യുദ്ധകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാൻ അദ്ദേഹം ‘ഡിഫൻസ് പ്രൊഡക്ഷൻ ആക്ട്’ പ്രഖ്യാപിച്ചെങ്കിലും, ഫാക്ടറികൾ സ്ഥാപിച്ച് ഉത്പാദനം പൂർണ്ണതോതിലാകാൻ വർഷങ്ങൾ എടുത്തേക്കുമെന്നാണ് വിലയിരുത്തൽ.

More than half of THAAD and Patriot missile stockpile depleted; US defense secrets leak under investigation, Trump furious over revelations

More Stories from this section

family-dental
witywide