
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ. അന്വേഷണം കൊണ്ടുവരാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ.എം. നേതാക്കളായ എം.വി. ജയരാജനും കെ.കെ. രാഗേഷും. കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം ഏജൻസിയായ സംസ്ഥാന വിജിലൻസിനേക്കാൾ വിശ്വാസം ഇപ്പോൾ കേന്ദ്ര ഏജൻസിയായ സി.ബി.ഐയിലാണോ എന്നും കെ.കെ. രാഗേഷ് ചോദിച്ചു. സി.ബി.ഐ. അന്വേഷണം വരുന്നതിൽ സി.പി.ഐ.എമ്മിന് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് അന്വേഷണം നടന്നാലും അത് നീതിപൂർവകമായിരിക്കണമെന്നും രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി ഏജൻസികളെ മാറ്റാൻ പാടില്ലെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. സി.ബി.ഐ. എന്നത് ഒന്നിന്റെയും അവസാന വാക്കല്ല. സംസ്ഥാന സർക്കാർ സി.പി.ഐ.എമ്മിനെ വേട്ടയാടാൻ വേണ്ടിയാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ കുറ്റാരോപിതർക്കും നിയമപരമായി മുന്നോട്ട് നീങ്ങാൻ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം സി.പി.ഐ.എം. ഇല്ലെന്ന പ്രചാരണം തെറ്റാണെന്നും നീതി നടപ്പിലാകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Move for CBI Probe in Naveen Babu Case Politically Motivated, Say MV Jayarajan and KK Ragesh














