അമേരിക്കൻ നീക്കം പാളിയോ? നിയന്ത്രണങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്കിലൂടെ ഒമ്പതോളം കപ്പലുകൾ കടന്നുപോയതായി റിപ്പോർട്ട്

ടെഹ്റാൻ: അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഏതാനും കപ്പലുകൾ സഞ്ചരിച്ചതായി കപ്പൽ ഗതാഗത വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ കപ്പലുകൾക്ക് മാത്രമാണ് ഈ ഉപരോധം ബാധകമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കുള്ള കപ്പലുകൾക്ക് യാത്രാ അനുമതിയുണ്ടെങ്കിലും, ഉപരോധം നിലവിൽ വന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരൊറ്റ കപ്പൽ പോലും തങ്ങളുടെ കണ്ണുവെട്ടിച്ച് കടന്നുപോയിട്ടില്ലെന്നാണ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്.

എന്നാൽ വിവര വിശകലന പ്ലാറ്റ്‌ഫോമായ ക്ലെയർ നൽകുന്ന കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ ചുരുങ്ങിയത് ഒമ്പത് വാണിജ്യ കപ്പലുകളെങ്കിലും ഈ കടലിടുക്ക് മുറിച്ചുകടന്നിട്ടുണ്ട്. ഇതിൽ ഇറാൻ ബന്ധത്തെത്തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ റിച്ച് സ്റ്റാറി, എൽപിസ് എന്നീ എണ്ണക്കപ്പലുകളും ഉൾപ്പെടുന്നു. കൂടാതെ മാർഷൽ ഐലൻഡ്‌സ് ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും അമേരിക്കൻ ഉപരോധപ്പട്ടികയിലുള്ളതുമായ മുരളീകിഷൻ എന്ന ടാങ്കറും ഇക്കൂട്ടത്തിലുണ്ടെന്ന് മാരിടൈം ട്രാക്കിംഗ് ഡാറ്റകൾ വ്യക്തമാക്കുന്നു. ചൈനീസ് കമ്പനിയുടെ എണ്ണക്കപ്പലും എൽപിജി ടാങ്കറുമാണ് ഈ പാതയിലൂടെ സഞ്ചരിച്ച മറ്റ് പ്രധാന കപ്പലുകൾ.

സിഗ്നലുകളിൽ വരുത്തുന്ന കൃത്രിമത്വമോ സാങ്കേതിക തകരാറുകളോ കാരണം ഇത്തരം വിവരങ്ങളിൽ വ്യതിയാനങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഈ യാത്രാവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സാധാരണ നിലയിൽ പ്രതിദിനം നൂറിലധികം കപ്പലുകൾ കടന്നുപോകാറുള്ള ഹോർമുസ് കടലിടുക്കിൽ, സംഘർഷം രൂക്ഷമായതോടെ ഗതാഗതം ഇപ്പോൾ പത്ത് ശതമാനത്തിലും താഴെയായി കുറഞ്ഞിരിക്കുകയാണ്. മേഖലയിലെ കടുത്ത നിയന്ത്രണങ്ങൾ ആഗോള ഇന്ധന വിപണിയെയും ചരക്ക് നീക്കത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

More Stories from this section

family-dental
witywide