ഇറാന്റെ മനസിൽ പല തന്ത്രങ്ങൾ? അമേരിക്കയുമായുള്ള നയതന്ത്ര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം, മുൻ വിദേശകാര്യ മന്ത്രിയുടെ നിർദേശം

ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ രൂപപ്പെട്ടിരിക്കുന്ന നയതന്ത്ര അവസരങ്ങൾ ഇറാന്റെ ഭരണനേതൃത്വം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് അഭിപ്രായപ്പെട്ടു. നിലവിലെ സംഘർഷാവസ്ഥ ലോകവേദിയിൽ ശക്തമായ ഒരു ചർച്ചാസ്ഥാനം നേടിയെടുക്കാൻ ടെഹ്‌റാനെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഇറാൻ ഭരണകൂടത്തിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത ശരീഫ്, യുദ്ധാനന്തര ഇറാന്റെ ഭാവി നിലപാടുകളെച്ചൊല്ലി രാജ്യത്തെ രാഷ്ട്രീയ മേഖലയിൽ ഉയർന്നുവന്ന കടുത്ത തർക്കങ്ങൾക്കിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളെ പ്രായോഗികമതികൾ വലിയൊരു അവസരമായി കാണുമ്പോൾ, വൻശക്തികളുമായി വീണ്ടും സഹകരിക്കുന്നതിനെ കടുത്ത യാഥാസ്ഥിതിക വിഭാഗങ്ങൾ ശക്തമായി എതിർക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലെ ഇറാന്റെ സൗഹൃദരാഷ്ട്രങ്ങൾ പോലും അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ ഇറാനെ പരസ്യമായി പിന്തുണയ്ക്കാൻ മടിക്കുകയാണെന്ന് അദ്ദേഹം വിലയിരുത്തി.

നയതന്ത്ര ചർച്ചകളിൽ സ്വാധീനം ഉറപ്പിക്കാൻ ഹോർമുസ് കടലിടുക്കിനെ ഒരു ഉപാധിയായി ഉപയോഗിക്കാമെങ്കിലും, ലോകരാഷ്ട്രങ്ങളെ മുഴുവൻ എതിരാക്കുന്ന രീതിയിൽ ആ സമുദ്രപാത പൂർണ്ണമായി അടച്ചിടരുതെന്ന് ശരീഫ് നിർദ്ദേശിച്ചു. ഇതിനുപുറമെ തുർക്കി, സൗദി അറേബ്യ, ഈജിപ്ത്, പാക്കിസ്ഥാൻ, ഖത്തർ, ഒമാൻ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളുമായി ചേർന്ന് വിശാലമായ ഒരു കൂട്ടായ്മ രൂപീകരിക്കാനും യൂറോപ്പുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഇറാൻ തയ്യാറാകണം. റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ഇറാന്റെ സഹകരണം രാജ്യത്തിന്റെ ആവശ്യത്തെക്കുറിച്ചോ ബലഹീനതയെയോ അടിസ്ഥാനമാക്കിയാകരുത്, മറിച്ച് ആ ബന്ധങ്ങളുടെ അന്തർലീനമായ മൂല്യത്തിലായിരിക്കണം അധിഷ്ഠിതമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide