
ജറുസലേം: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിന്റെ അന്തിമ വ്യവസ്ഥകളിൽ മാറ്റം വരുത്താനും അതിൽ സ്വാധീനം ചെലുത്താനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീവ്രശ്രമം നടത്തുന്നതായി റിപ്പോർട്ട്. യുഎസിലെ വലതുപക്ഷ മാധ്യമപ്രവർത്തകരെയും ഇസ്രായേൽ അനുകൂലികളായ സെനറ്റർമാരെയും ഉപയോഗിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഉന്നത നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
അമേരിക്കയുമായി നടക്കുന്ന ചർച്ചകളിൽ ഒരുകാലത്തും ഇറാൻ ആത്മാർത്ഥത കാണിച്ചിട്ടില്ലെന്നാണ് നെതന്യാഹുവിന്റെ വിലയിരുത്തൽ. ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ വന്നിരിക്കുന്നത് പ്രാരംഭ കരാർ മാത്രമാണെന്നും, തങ്ങളുടെ ആണവ പദ്ധതികൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇറാൻ ഒരിക്കലും യഥാർത്ഥത്തിൽ സമ്മതിക്കില്ലെന്നും ഇസ്രായേൽ ഇപ്പോഴും വിശ്വസിക്കുന്നു. ട്രംപും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ അടുത്ത 60 ദിവസത്തെ നിർണ്ണായക ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. ഈ സമയപരിധിക്കുള്ളിൽ കരാറിനെ അട്ടിമറിക്കുകയോ അല്ലെങ്കിൽ ഇസ്രായേലിന് അനുകൂലമായി മാറ്റുകയോ ചെയ്യാനാണ് നെതന്യാഹുവിന്റെ നീക്കം.
ഇതിനായി പ്രമുഖ ഇസ്രായേൽ അനുകൂല പോഡ്കാസ്റ്റർ മാർക്ക് ലെവിനെപ്പോലെയുള്ള വലതുപക്ഷ മാധ്യമ വ്യക്തിത്വങ്ങളെ നെതന്യാഹു രംഗത്തിറക്കിക്കഴിഞ്ഞു. നിലവിലെ കരാർ യുക്തിശൂന്യമാണെന്നും ഇറാന്റെ പുനർനിർമ്മാണത്തിനായി രൂപീകരിക്കുന്ന 300 ബില്യൺ ഡോളറിന്റെ ഫണ്ട് ഒരു ‘അഴിമതിപ്പണം’ മാത്രമാണെന്നും മാർക്ക് ലെവിൻ പരസ്യമായി വിമർശിച്ചിരുന്നു.
മാധ്യമങ്ങൾക്ക് പുറമെ, ട്രംപുമായി അടുത്ത ബന്ധമുള്ള സെനറ്റർമാരെ സ്വാധീനിക്കാനും ഇസ്രായേൽ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇറാനെതിരെ ശക്തമായ സൈനിക നീക്കം വേണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്ന റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ഉൾപ്പെടെയുള്ളവർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത് നെതന്യാഹുവിന് തിരിച്ചടിയാണ്. നിലവിലെ ഇറാൻ കരാർ അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നാണ് ലിൻഡ്സെ ഗ്രഹാം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം, അമേരിക്കയുടെയും ഇറാന്റെയും ഈ പുതിയ ഉടമ്പടികൾ പാലിക്കാൻ ഇസ്രായേലിന് യാതൊരു ബാധ്യതയുമില്ലെന്ന് നെതന്യാഹു ട്രംപിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
ലെബനനിലെ യുദ്ധം ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കണമെന്ന് കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഒന്നായി പറയുന്നുണ്ട്. നിലവിൽ അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ലബനനിലെ തങ്ങളുടെ സൈനിക നീക്കങ്ങൾ ഇസ്രായേൽ താൽക്കാലികമായി കുറച്ചിട്ടുണ്ടെങ്കിലും, തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ കരാർ അവഗണിച്ച് മുന്നോട്ട് പോകുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇസ്രായേൽ നൽകുന്നത്.














