തട്ടിപ്പിനിരയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം; ട്രംപിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന വ്യാജേനയെത്തിയയാളുമായി സന്ദേശങ്ങൾ കൈമാറി

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്ന വ്യാജേന ബന്ധപ്പെടുകയായിരുന്ന വ്യക്തിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം സന്ദേശങ്ങൾ കൈമാറിയതായി റിപ്പോർട്ട്. സുരക്ഷാ വീഴ്ച സംബന്ധിച്ച റിപ്പോർട്ടിൽ ഡൗണിങ് സ്ട്രീറ്റ് പ്രതികരിക്കാൻ തയ്യാറായില്ല. പൊളിറ്റിക്കോ ആണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.

വ്യാജ വ്യക്തിയുമായി ബന്ധപ്പെടുന്നത് സംശയാസ്പദമാണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് ബേൺഹാം അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിൽ ഏതാനും സന്ദേശങ്ങൾ മാത്രമാണ് കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾ പ്രതികരിക്കാറില്ല എന്ന് സർക്കാർ വക്താവ് വ്യക്തമാക്കി.

ബേൺഹാമും സൂസി വൈൽസ് എന്ന വ്യാജേന ബന്ധപ്പെടുന്ന വ്യക്തിയും തമ്മിൽ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് ആശയവിനിമയം നടന്നത്. ഇരുവരും തമ്മിൽ നേരിട്ട് ഫോൺ സംഭാഷണം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രധാനപ്പെട്ട വിവരങ്ങളൊന്നും സന്ദേശങ്ങളിൽ കൈമാറിയിട്ടില്ലെന്നും സംശയം തോന്നിയ ഉടൻ സന്ദേശങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

സൂസി വൈൽസിന്റെ ഫോണും ഹാക്ക് ചെയ്യപ്പെട്ടിരുന്നു

കഴിഞ്ഞ വർഷം മേയിൽ സൂസി വൈൽസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ എഫ്ബിഐ അന്വേഷണം നടത്തിയതായി ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വൈൽസിന്റെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് മറ്റുള്ള യുഎസ് ഉന്നത ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ അയച്ചതോടെയാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി അവർ വ്യക്തമാക്കിയത്.

വ്യാജ വ്യക്തി വൈൽസിന്റെ സ്വകാര്യ ഫോണിനെയാണ് ലക്ഷ്യമിട്ടത്. ഔദ്യോഗിക സർക്കാർ ഫോൺ അല്ല. എന്നാൽ യുഎസ് സെനറ്റർമാർ, ഗവർണർമാർ, പ്രമുഖ വ്യവസായ മേധാവികൾ തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നു.ട്രംപിന്റെ അടുത്ത അനുയായിയായ വൈൽസ്, 2024ൽ ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള സൈബർ ചാരസംഘത്തിന്റെയും ലക്ഷ്യമായിരുന്നു. ഇറാന്റെ സായുധസേനയിലെ ശക്തമായ വിഭാഗമാണ് റെവല്യൂഷണറി ഗാർഡ്.

ഡേവിഡ് കാമറൂണും സമാന തട്ടിപ്പിനിരയായി

2024ൽ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് (FCDO) മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും സമാനമായ തട്ടിപ്പിനിരയായതായി സ്ഥിരീകരിച്ചിരുന്നു. മുൻ യുക്രൈൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ എന്ന വ്യാജേന ഒരാൾ നടത്തിയ ഫോൺ കോളിലാണ് കാമറൂൺ കുടുങ്ങിയത്. വ്യാജ വ്യക്തിയുമായി അദ്ദേഹം ചില ടെക്സ്റ്റ് സന്ദേശങ്ങളും കൈമാറിയിരുന്നു.

2014 മുതൽ 2019 വരെ യുക്രൈൻ പ്രസിഡന്റായിരുന്ന പൊറോഷെങ്കോയുമായി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കാമറൂണിന് നിരവധി കൂടിക്കാഴ്ചകളും ഔദ്യോഗിക ഇടപെടലുകളും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വ്യാജ സന്ദേശങ്ങളോ ആശയവിനിമയങ്ങളോ പിന്നീട് വളച്ചൊടിച്ച് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തിയതെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.

British Prime Minister Andy Burnham falls victim to a scam; exchanged messages with an individual posing as Trump’s Chief of Staff.

More Stories from this section

family-dental
witywide