
വാഷിംഗ്ടൺ: നടിയും ഗായികയുമായ ഹെയ്ഡൻ പാനറ്റിയർ (36) അന്തരിച്ചു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലുള്ള അപ്പാർട്ട്‌മെന്റിലാണ് അവരെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പോലീസും പ്രാദേശിക കോറോണർ ഓഫീസും ചേർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയോ മറ്റ് ദുരൂഹതകളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ടെലിവിഷൻ പരമ്പരയായ ‘ഹീറോസ്’, ‘നാഷ്‌വില്ലെ’ എന്നിവയിലെ പ്രകടനങ്ങളിലൂടെയാണ് ഹെയ്ഡൻ ആഗോളതലത്തിൽ ശ്രദ്ധനേടുന്നത്.
ഇരുപതുകളുടെ തുടക്കത്തിൽ തന്നെ പ്രശസ്തിയിലേക്ക് ഉയർന്ന അവർ, പിന്നീട് വ്യക്തിജീവിതത്തിലെ വെല്ലുവിളികളെയും മാനസികാരോഗ്യ പ്രശ്നങ്ങളെയും തുടര്ന്ന് കുറച്ചുകാലം അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. അടുത്തിടെ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകം അവർ പുറത്തിറക്കിയിരുന്നു. സഹോദരന്റെ വേർപാടുണ്ടാക്കിയ തീരാവേദനയെക്കുറിച്ചും അവർ അടുത്തിടെ പരസ്യമായി സംസാരിച്ചിരുന്നു. ഹെയ്ഡന്റെ അപ്രതീക്ഷിത വേർപാടിൽ സിനിമാ മേഖലയിലെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.











