ന്യൂഡൽഹി: ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ അഹ്മദ് വാഹിദിയുടെ പേരിൽ പ്രചരിച്ച വ്യാജ പ്രസ്താവന ഒരു ഇന്ത്യൻ എക്സ് അക്കൗണ്ടിൽ നിന്നാണ് ആരംഭിച്ചതെന്നും പിന്നീട് ഇസ്രയേൽ മാധ്യമങ്ങളിലേക്കും യുഎസ് രാഷ്ട്രീയ നേതാക്കളിലേക്കും എത്തി ഒടുവിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിൽ പോലും ഇടംപിടിച്ചെന്നും ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഓഗസ്റ്റ് 5നാണ് വ്യാജ അവകാശവാദം ആദ്യം പ്രചരിച്ചത്. ഇന്ത്യയിലെ ഒരു അജ്ഞാത എക്സ് അക്കൗണ്ട് ബ്രിഗേഡിയർ ജനറൽ അഹ്മദ് വാഹിദിയെ ഉദ്ധരിച്ച്, ഇസ്രയേലിനും അമേരിക്കയ്ക്കും ആണവായുധങ്ങൾ ഉള്ളിടത്തോളം ഇറാൻ സ്വന്തം ആണവായുധ ലക്ഷ്യങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞതായി പോസ്റ്റ് ചെയ്തു.
എന്നാൽ വാഹിദി ഇത്തരമൊരു പ്രസ്താവന നടത്തിയതിന് തെളിവുകളില്ല. ഇറാൻ ആണവായുധങ്ങൾ വികസിപ്പിച്ചുവെന്നതിനും തെളിവില്ല. എന്നിട്ടും അവകാശവാദം അതിവേഗം പ്രചരിച്ചു. ഇസ്രയേൽ എക്സ് അക്കൗണ്ടുകളും മാധ്യമങ്ങളും ഇത് ആവർത്തിച്ച് പ്രസിദ്ധീകരിച്ചതോടെ വിഷയം ഇസ്രയേലിലെയും അമേരിക്കയിലെയും ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും എത്തി.
എങ്ങനെയാണ് വ്യാജവാദം വിശ്വസനീയമായത്?
ഏകദേശം 1.75 ലക്ഷം ഫോളോവേഴ്സുള്ള ഒരു ഇന്ത്യൻ എക്സ് അക്കൗണ്ടിലാണ് വ്യാജ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തെറ്റായതും ഇസ്ലാമോഫോബിക് ഉള്ളടക്കവും പ്രചരിപ്പിച്ചതിന്റെ പേരിൽ ഈ അക്കൗണ്ട് നേരത്തെയും ഫാക്ട് ചെക്കർമാരുടെ വിമർശനം നേരിട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വാഹിദിയുടെ ചിത്രത്തിനൊപ്പം എഐ ഉപയോഗിച്ച് തയ്യാറാക്കിയതായി തോന്നിക്കുന്ന ആണവ സ്ഫോടന ദൃശ്യവും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് വാചകത്തിൽ അക്ഷര, വ്യാകരണ പിശകുകളും ഉണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറിന് ശേഷം 82,000ഓളം ഫോളോവേഴ്സുള്ള മറ്റൊരു ഇന്ത്യൻ അക്കൗണ്ട് ഇതേ അവകാശവാദം ഹിന്ദിയിൽ പങ്കുവെച്ചു. ഒരാഴ്ച മുമ്പും വാഹിദിയുടെ പേരിൽ മറ്റൊരു വ്യാജ ഉദ്ധരണി ഈ അക്കൗണ്ട് പ്രചരിപ്പിച്ചിരുന്നതായി ഇസ്രയേലി ഫാക്ട് ചെക്കിങ് സംഘടനയായ ബോഡ്കിം പ്രോജക്ട് കണ്ടെത്തി.
തുടർന്ന് ഇസ്രയേലിലെ പ്രമുഖ എക്സ് അക്കൗണ്ടായ മൊസാദ് കമന്ററി ഈ അവകാശവാദം പങ്കുവെച്ചതോടെ കൂടുതൽ ശ്രദ്ധ നേടി. എന്നാൽ ഈ അക്കൗണ്ടിന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായി ഔദ്യോഗിക ബന്ധമുണ്ടെന്ന് തെളിവില്ല. ഇറാൻ ആണവ ലക്ഷ്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നില്ല. അവർ സമയം വാങ്ങുകയാണ്. കരാർ ഉണ്ടാകില്ല എന്നായിരുന്നു അക്കൗണ്ടിൽ പങ്കുവെച്ച സന്ദേശം.
നെതന്യാഹുവിന്റെ പ്രസംഗത്തിലും വ്യാജ ഉദ്ധരണി
ഏകദേശം 30 മിനിറ്റിന് ശേഷം ഇസ്രയേലിലെ ചാനൽ 14 ഉദ്ധരണി ഇംഗ്ലീഷിൽ പങ്കുവെച്ചു. ഇറാൻ ആണവബോംബ് വികസിപ്പിക്കുകയാണെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ചതിന്റെ തെളിവാണിതെന്നും ചാനൽ അവകാശപ്പെട്ടു. ന്യൂയോർക്ക് ടൈംസ് പ്രകാരം പോസ്റ്റ് 4.4 ലക്ഷത്തിലേറെ തവണ കണ്ടു.
വ്യാജ അവകാശവാദം പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യൈർ നെതന്യാഹുവിലേക്കും എത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജറുസലേമിലെ മൗണ്ട് ഹെർസലിൽ നെതന്യാഹു നടത്തിയ പ്രസംഗത്തിലും ഇത് ഉൾപ്പെട്ടു.ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്ന് ഐആർജിസി കമാൻഡർ വാഹിദി ഇന്ന് വ്യക്തമായി പ്രഖ്യാപിച്ചതായി ഞങ്ങൾ കേട്ടു എന്നാണ് നെതന്യാഹു പറഞ്ഞത്. എന്നാൽ, വ്യാജ ഉദ്ധരണി പ്രസംഗത്തിൽ എങ്ങനെയാണ് ഉൾപ്പെട്ടതെന്ന് നെതന്യാഹുവിന്റെ വക്താവ് വിശദീകരിച്ചില്ല.
വ്യാജവാദം യുഎസിലേക്കും
അവകാശവാദം പിന്നീട് യുഎസിലേക്കും എത്തി. ട്രംപ് ഭരണകൂടത്തിലെ യുഎൻ അംബാസഡർ മൈക്ക് വാൾട്സ് ഇത് വീണ്ടും പോസ്റ്റ് ചെയ്ത് ഇറാൻ വർഷങ്ങളായി വ്യക്തമായിരുന്ന കാര്യങ്ങൾ ഒടുവിൽ സമ്മതിക്കുകയാണെന്ന് കുറിച്ചു.
ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്കോട്ടും അവകാശവാദം പങ്കുവെച്ചു. ഫോക്സ് ന്യൂസ് അവതാരകൻ ബിൽ ഹെമ്മർ വിരമിച്ച യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ ജോസഫ് എൽ. വോട്ടലുമായുള്ള അഭിമുഖത്തിനിടെ വ്യാജ പ്രസ്താവന പരാമർശിച്ചു. ഞാൻ കേട്ടിട്ടുള്ളതിൽ ഇതൊരു സമ്മതപ്രഖ്യാപനത്തോട് ഏറ്റവും അടുത്തതാണ് എന്ന് ഹെമ്മർ പറഞ്ഞു.
എന്നാൽ പിന്നീട് അവകാശവാദത്തിന്റെ പൊള്ളത്തരം പുറത്തുവന്നു. വാൾട്സിന്റെ പോസ്റ്റ് എക്സിൽ നിന്ന് നീക്കം ചെയ്തു. ഫോക്സ് ന്യൂസും പിന്നീട് തെറ്റ് അംഗീകരിച്ചു. ഉദ്ധരണി സ്ഥിരീകരിക്കാത്തതും കൃത്യമല്ലാത്തതുമാണെന്ന് മനസ്സിലായതായി ഹെമ്മർ സംപ്രേഷണത്തിനിടെ വ്യക്തമാക്കി.
ഇറാന്റെ പ്രതികരണം
വ്യാജ അവകാശവാദത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വിമർശിച്ചു. “ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ നുണകളുടെ പ്രവാഹത്തിന്റെ ഉദാഹരണമാണ്” ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചെങ്കിലും തെളിവുകളൊന്നും നൽകിയില്ല.
മാർച്ചിൽ റെവല്യൂഷണറി ഗാർഡ്സിന്റെ ചുമതലയേറ്റ വാഹിദി യുദ്ധകാലത്ത് നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിലും ആണവായുധ വികസനം തുടരുമെന്ന തരത്തിലുള്ള പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാധ്യമങ്ങളും പുതിയ പ്രഖ്യാപനമായി അവതരിപ്പിച്ചെങ്കിലും വ്യാജ ഉദ്ധരണി ഇറാൻ സൈനിക നേതൃത്വത്തിന്റെ പുതിയ ആണവ പ്രഖ്യാപനമായിരുന്നില്ല. ആണവായുധങ്ങൾ, സൈനിക നടപടി, സമാധാന ചർച്ചകൾ തുടങ്ങിയ അതീവ സെൻസിറ്റീവ് വിഷയങ്ങളിൽ സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ അവകാശവാദങ്ങളെ ആശ്രയിക്കുന്നതിന്റെ അപകടസാധ്യതയാണ് സംഭവം വ്യക്തമാക്കുന്നത്.
Fake Iran nuclear post: How a fabricated X claim by Indian account created panic in Israel, US










