
ജറുസലേം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായി തള്ളിക്കളഞ്ഞതോടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് ശ്രമങ്ങൾ പൂർണ്ണമായും പ്രതിസന്ധിയിലായി. ജൂലൈ 31ന് വൈറ്റ് ഹൗസ് ഏറെ പ്രാധാന്യത്തോടെ പുറത്തുവിട്ട ചരിത്രപ്രധാനമായ ധാരണയെയാണ് ദിവസങ്ങൾക്കുള്ളിൽ ഇസ്രായേൽ നിരാകരിച്ചത്. ഈ നീക്കം ട്രംപും നെതന്യാഹുവും തമ്മിലുള്ള നിശിതമായ നയതന്ത്ര വിടവ് കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
ഏതാനും മാസങ്ങൾക്ക് മുൻപ്, മേഖലയിലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും നടത്തിയ രൂക്ഷമായ ഫോൺ സംഭാഷണത്തിൽ, ട്രംപ് നെതന്യാഹുവിനെ പ്രകോപനപരമായ ഭാഷയിൽ പരസ്യമായി വിമർശിച്ചത് വലിയ വാർത്തയായിരുന്നു. അന്താരാഷ്ട്ര വേദിയിൽ തന്റെ നിലപാടുകളെ അനാദരിക്കുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത വ്യക്തിത്വമാണ് ട്രംപിന്റേത് എന്നതിനാൽ തന്നെ, നെതന്യാഹുവിന്റെ ഈ നിലപാട് ഇസ്രായേലിന് തന്നെ വലിയ അപകടസാധ്യത ഉയർത്തുന്ന ഒന്നാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് ഡെമോക്രാറ്റിക് പാർട്ടിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇസ്രായേലിന് തിരിച്ചടിയാണ്.
പ്രോ-ഇസ്രായേൽ ലോബിയായ ‘ഐപാക്’ കോടിക്കണക്കിന് ഡോളർ ഒഴുക്കി പ്രചാരണം നടത്തിയിട്ടും, ഇസ്രായേലിനുള്ള സൈനിക സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ പ്രാഥമിക തിരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടി. ഡെമോക്രാറ്റുകൾക്കിടയിൽ പലസ്തീൻ അനുകൂല നിലപാടുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മറുഭാഗത്ത്, റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് സർവ്വധിപത്യമാണുള്ളത്. ഇസ്രായേലുമായുള്ള പരമ്പരാഗത ബന്ധം അവസാനിപ്പിക്കാൻ ട്രംപ് തീരുമാനിച്ചാൽ, പാർട്ടിക്കുള്ളിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ നേതാക്കളും അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് സാധ്യത. അമേരിക്കയിൽ ഇസ്രായേലിന്റെ അവസാനത്തെ ശക്തമായ പിന്തുണക്കാരായ റിപ്പബ്ലിക്കൻ പാർട്ടിയെ ട്രംപ് തങ്ങൾക്കെതിരെ തിരിക്കില്ലെന്ന വലിയ രാഷ്ട്രീയ ചൂതാട്ടമാണ് നെതന്യാഹു ഇപ്പോൾ നടത്തുന്നത്.















