‘മൈൻ ആക്രമണമല്ല, ഇറാൻ തൊടുത്ത ഡ്രോൺ’; ഒമാൻ തീരത്തെ കപ്പൽ സ്ഫോടനത്തിൽ നിർണായക വെളിപ്പെടുത്തലുമായി യു.എസ്!

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള എണ്ണക്കപ്പൽ നാവിക മൈനിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന ഇറാൻ്റെ അവകാശവാദം അമേരിക്കൻ സൈന്യം തള്ളി. കഴിഞ്ഞ മാസം ഇറാൻ മിസൈൽ ആക്രമണം നടത്തിയ ‘എൽ ഗയ’ എന്ന ടാങ്കർ കപ്പലിന് നേരെ കഴിഞ്ഞ ഞായറാഴ്ച വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.

കപ്പൽ തകർത്തത് തങ്ങളല്ലെന്നും കടലിൽ ഒളിപ്പിച്ചിരുന്ന നാവിക മൈനിൽ ഇടിച്ചാണ് കപ്പലിന് തീപിടിച്ചതെന്നുമാണ് ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ആരോപിച്ചിരുന്നത്. എന്നാൽ ഇറാന്റെ ഈ വാദം പൂർണ്ണമായും വ്യാജമാണെന്ന് സെന്റകോം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

കഴിഞ്ഞ മാസം ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ പ്രവർത്തനരഹിതമായ കപ്പലിന് നേരെ ഒമാൻ തീരത്തുവെച്ചാണ് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായത്. നിലവിൽ കേടുപാടുകൾ സംഭവിച്ച ടാങ്കർ കപ്പൽ ഒരു പ്രാദേശിക സമുദ്ര പങ്കാളിത്ത രാജ്യത്തിൻ്റെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചുകൊണ്ടുപോവുകയാണെന്നും യു.എസ് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര വാണിജ്യ കപ്പൽ സർവീസുകളെ തടസ്സപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ഇറാൻ്റെ നിരന്തരമായ നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഈ പുതിയ അവകാശവാദമെന്നും അമേരിക്ക കുറ്റപ്പെടുത്തി.

ഫെബ്രുവരി 28-നുണ്ടായ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിന് പ്രതികാരമായി മാർച്ച് മാസം മുതൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ അനൗദ്യോഗിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതാണ് മേഖലയിലെ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് പ്രധാന കാരണം.നഅതേസമയം, കപ്പലിൽ ഉണ്ടായ സ്ഫോടനത്തിൽ 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. കാണാതായ ഒരു ഇന്ത്യൻ ജീവനക്കാരന് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.

‘Not a mine attack, but an Iranian-launched drone’: US makes a crucial revelation regarding the ship explosion off the Oman coast!

More Stories from this section

family-dental
witywide