‘ഞങ്ങളുടെ പങ്ക് കഴിഞ്ഞു, ഉത്തരവാദിത്തം ട്രസ്റ്റിന്’; രാമക്ഷേത്ര തട്ടിപ്പിൽ ചമ്പത് റായിയെ തള്ളി വിശ്വഹിന്ദു പരിഷത്ത്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും പുറത്തുവന്നതിന് പിന്നാലെ, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ നടപടികളിൽ നിന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ഔദ്യോഗികമായി അകലം പാലിച്ചു. ക്ഷേത്ര ട്രസ്റ്റിൻ്റെ തീരുമാനങ്ങൾക്ക് വിഎച്ച്പിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് സംഘടനയുടെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ വ്യക്തമാക്കി. രാമക്ഷേത്ര നിർമ്മാണത്തോടെ വിഎച്ച്പിയുടെ ദൗത്യം അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും അന്വേഷണങ്ങളും മുറുകിയതോടെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ധാർമ്മിക ഉത്തരവാദിത്തം മുൻനിർത്തി സ്ഥാനം രാജിവെച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ പ്രാഥമിക കണ്ടെത്തലുകളെത്തുടർന്ന് മറ്റൊരു ട്രസ്റ്റിയായ അനിൽ മിശ്രയും രാജി സമർപ്പിച്ചിട്ടുണ്ട്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അലോക് കുമാർ വിഎച്ച്പിയുടെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “രാജ്യത്ത് ഒരിടത്തും ക്ഷേത്രങ്ങൾ നിർമ്മിക്കുകയോ അവ ഭരിക്കുകയോ ചെയ്യുക എന്നത് വിഎച്ച്പിയുടെ ജോലിയല്ല. അത് ട്രസ്റ്റിൻ്റെ ചുമതലയാണ്. അവിടെ എന്ത് സംഭവിച്ചാലും അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ട്രസ്റ്റിന് മാത്രമായിരിക്കും.” ഈ വിഷയത്തിലേക്ക് ആർ.എസ്.എസ് സംഘടനെയോ സർക്കാരിനെയോ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചമ്പത് റായിക്ക് വിഎച്ച്പിയുമായി ദീർഘകാല ബന്ധമുണ്ടെന്ന കാരണത്താൽ സംഘടനയെ പ്രതിക്കൂട്ടിലാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വിധിക്ക് ശേഷം ട്രസ്റ്റ് സ്വതന്ത്രമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അയോധ്യയിൽ സംഭവിച്ചത് തികച്ചും ലജ്ജാകരവും അപമാനകരവുമാണെന്ന് അലോക് കുമാർ വിശേഷിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരും, ഫണ്ട് നൽകിയവരും, കാർസേവകരുടെ കുടുംബങ്ങളും ഈ വഞ്ചനയിൽ കടുത്ത ദുഃഖത്തിലും വേദനയിലുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ കേസിൽ നിലവിൽ എട്ട് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് (തിന്നു) എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ അന്വേഷണം ഈ എട്ടുപേരിൽ മാത്രം ഒതുക്കരുതെന്നും ചമ്പത് റായ്, ഗോപാൽ ജി, ഡോ. അനിൽ മിശ്ര എന്നിവരുൾപ്പെടെ സംശയനിഴലിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. കുറ്റക്കാർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കഠിനമായി ശിക്ഷിക്കണമെന്നും നാലോ അഞ്ചോ മാസത്തിനകം അന്വേഷണ നടപടികൾ പൂർത്തിയാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.

‘Our role is over, the responsibility is on the trust’; Vishwa Hindu Parishad rejects Champat Rai in Ram temple scam

More Stories from this section

family-dental
witywide