ചൈനയുമായുള്ള അതിർത്തിയിലെ സ്ഥിതിഗതികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശാലമായ ഉഭയകക്ഷി ബന്ധങ്ങളിൽ നേരിട്ട് പ്രതിഫലിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയം നടത്തിയ പതിവ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാളാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഇന്ത്യ പുനർനാമകരണം ചെയ്തതിനെതിരെയുള്ള ചൈനയുടെ വിമർശനം പൂർണ്ണമായും അനാവശ്യമാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം തള്ളി. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യവും വേർപിരിക്കാനാകാത്തതുമായ ഭാഗമാണെന്നും ആ യാഥാർത്ഥ്യത്തിൽ മാറ്റം വരുത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും മന്ത്രാലയം തുറന്നടിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചൈനീസ് പക്ഷവുമായുള്ള ചർച്ചകളിൽ എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള കൂടിയാലോചനയ്ക്കും ഏകോപനത്തിനുമുള്ള വർക്കിങ് മെക്കാനിസം യോഗത്തിലും ഇന്ത്യ ഈ നിലപാട് ആവർത്തിച്ചിരുന്നു. ഈ യോഗത്തിൽ ഇരുപക്ഷവും തുറന്ന ചർച്ചകളിൽ ഏർപ്പെടുകയും യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.
നേരത്തെ, അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ ഇന്ത്യയുടെ നടപടി നിയമവിരുദ്ധവും അസാധുവും ആണെന്ന് ചൈന ആരോപിച്ചിരുന്നു. ചൈന സാങ്നാൻ എന്ന് വിളിക്കുന്ന പ്രദേശത്ത് ഇന്ത്യ തങ്ങളുടേതായ പേരുകൾ നൽകുന്നത് നിലവിലെ വസ്തുതയെ മാറ്റില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്റെ പ്രസ്താവന. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.
Peace along China border crucial for bilateral ties: India rejects Beijing’s claims on Arunachal Pradesh















