യുഎസിനെ ആശങ്കപ്പെടുത്തി റിപ്പോർട്ട്, ഇറാനുമായുള്ള യുദ്ധം ആയുധശേഖരത്തിൽ കുറവുണ്ടാക്കിയെന്ന് പെന്റഗൺ റിപ്പോർട്ട്; തള്ളി ട്രംപ്

വാഷിം​ഗ്ടൺ: ഇറാനുമായുള്ള ചെലവേറിയ യുദ്ധത്തിന്റെ ഫലമായി അമേരിക്കയിൽ ആയുധങ്ങളുടെ ലഭ്യതയിൽ കുറവുണ്ടായതായി പ്രതിരോധ വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ തിങ്കളാഴ്ച വെളിപ്പെടുത്തി. കോൺഗ്രസിന് സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് ഈ നിർണായക വിവരമുള്ളത്.
ഫെബ്രുവരി 28 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്ന ദൗത്യത്തിനായി ഏകദേശം 33.4 ബില്യൺ ഡോളർ ചെലവഴിച്ചതായും, ഇതിൽ 22.3 ബില്യൺ ഡോളറും ആയുധങ്ങൾക്കായി മാത്രമാണ് ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ വലിയ തോതിലുള്ള ആയുധച്ചെലവ് തന്ത്രപ്രധാനമായ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയിട്ടുണ്ടെന്നും, ആയുധങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിൽ വ്യാവസായിക രംഗത്ത് പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, യുദ്ധത്തിൽ നഷ്ടപ്പെട്ട അമേരിക്കൻ സൈനിക ഉപകരണങ്ങളുടെ കണക്കുകളും റിപ്പോർട്ടിൽ പുറത്തുവിട്ടിട്ടുണ്ട്. നാല് എഫ്-15 യുദ്ധവിമാനങ്ങൾ തകരുകയും, ഒരു എഫ്-35 വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും, ഏഴ് കെസി-135 ടാങ്കർ വിമാനങ്ങൾക്കും മുപ്പതോളം എംക്യു-9 റീപ്പർ ഡ്രോണുകൾക്കും കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്.

അതേസമയം, മിഡിൽ ഈസ്റ്റിലെ ആറ് മാസം നീണ്ട യുദ്ധത്തിനിടയിലും ആയുധശേഖരം കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകളെ പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ഉയർന്ന നിലവാരത്തിലുള്ള ആയുധങ്ങൾ ആവശ്യത്തിന് തങ്ങളുടെ പക്കലുണ്ടെന്നും, ഇതുപോലുള്ള ഏത് യുദ്ധത്തിനും ആവശ്യമായതിനേക്കാൾ കൂടുതൽ കരുതൽ ശേഖരം അമേരിക്കയ്ക്കുണ്ടെന്നും രണ്ട് ആഴ്ച മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും റെക്കോർഡ് വേഗത്തിലാണ് ആയുധ ഉൽപ്പാദനം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള യുദ്ധം നേരിടാൻ നിലവിലുള്ള ആയുധങ്ങൾ മതിയാകുമോ എന്ന ചോദ്യത്തിന്, ഇറാനെതിരെയുള്ള യുദ്ധത്തിന് ഇത് ധാരാളമാണെന്നും എന്നാൽ ചൈനയുമായുള്ള യുദ്ധമാണെങ്കിൽ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും സെന്റർ ഫോർ സ്ട്രാട്ടജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മാർക്ക് കാൻസിയൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ആയുധക്ഷാമം സംബന്ധിച്ച ആരോപണങ്ങൾ ഉന്നത പെന്റഗൺ ഉദ്യോഗസ്ഥർ നേരത്തെ നിഷേധിച്ചിരുന്നെങ്കിലും, ആയുധ നിർമ്മാണം വർദ്ധിപ്പിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പ്രതിരോധ വ്യവസായ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഹീഡ് മാർട്ടിന്റെ മിസൈൽ വിഭാഗം മേധാവി ടിം കാഹിൽ ഈ അവസ്ഥയെ “നിയന്ത്രിത അരാജകത്വം” എന്നാണ് വിശേഷിപ്പിച്ചത്.

More Stories from this section

family-dental
witywide