രാജ്യത്ത് വമ്പൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വരുന്നു, മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി, വിദേശ യാത്രയുടെ പേരിൽ മോദിക്ക് രൂക്ഷ വിമർശനം

രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വൈകാതെ വീശുമെന്നും കടുത്ത കഠിനകാലമാണ് വരാനിരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും നിരന്തരമായ ഇന്ധനവില വർധനവിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വരാനിരിക്കുന്ന വലിയ പ്രതിസന്ധിയിൽ ശതകോടീശ്വരന്മാരായ അദാനിയും അംബാനിയുമെല്ലാം തകർന്നടിയുമെന്നും പ്രവചിച്ചു. നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി കൃത്യമായി കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാരിന് സാധിക്കാത്തതാണ് രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന വലിയ സാമ്പത്തിക തിരിച്ചടികൾക്ക് കാരണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

സാധാരണക്കാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ ഉപദേശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, സ്വന്തം വിദേശ പര്യടനങ്ങൾ കഴിഞ്ഞിട്ട് രാജ്യത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒന്നിനും നേരമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. എണ്ണക്കമ്പനികൾ രാജ്യത്ത് വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങൾക്ക് ഇരുട്ടടി നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനം ഉണ്ടായത്. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇപ്പോൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ആഭ്യന്തര നയങ്ങളും സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന ഘട്ടത്തിലാണ് രാഹുലിന്റെ ഈ രാഷ്ട്രീയ പ്രതികരണം. വരും ദിവസങ്ങളിൽ ഇന്ധനവില വർധനവിനെതിരെ ശക്തമായ ജനവികാരം ഉയരുമെന്ന സൂചനയാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കങ്ങൾ നൽകുന്നത്. കോർപ്പറേറ്റ് പ്രീണന നയങ്ങൾ അവസാനിപ്പിച്ച് സാധാരണക്കാരുടെ ജീവിതഭാരം കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

More Stories from this section

family-dental
witywide