
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ഘടകകക്ഷിയായ ആർ.എസ്.പിയിലെ ഒരു വിഭാഗം നേതാക്കൾ സി.പി.എമ്മുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം ശക്തമാകുന്നു. ആർ.എസ്.പി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ സി.പി.എം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ യു.ഡി.എഫിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
പരസ്യപ്രചാരണം അവസാനിക്കുന്ന കലാശക്കൊട്ടിൻ്റെ തലേന്ന് രാത്രിയാണ് വിവാദ ചർച്ച നടന്നത്. കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു നേതാക്കൾ ഒത്തുകൂടിയത്. ഏകദേശം ഒരു മണിക്കൂറോളം ചർച്ച നീണ്ടുനിന്നതായാണ് വിവരം. ആർ.എസ്.പി നേതാക്കൾ ഹോട്ടലിലെത്തുന്നതും സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പിൻ്റെ നിർണ്ണായക ഘട്ടത്തിൽ നടന്ന ഈ കൂടിക്കാഴ്ച യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്നിൽ നിന്ന് കുത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്നാണ് ബിന്ദു കൃഷ്ണയെ അനുകൂലിക്കുന്നവരുടെ ആരോപണം. എന്നാൽ വിഷയത്തിൽ ആർ.എസ്.പി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൊല്ലത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ വെളിപ്പെടുത്തൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.
RSP-CPM conspiracy to defeat Bindu Krishna? Footage out; Political controversy in Kollam














