
വാഷിംഗ്‌ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനാണ് ഇറാന്റെ ഭാവമെങ്കിൽ, വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ഒരു നയതന്ത്ര ഒത്തുതീർപ്പ് സാധ്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇറാനുമായി ഒരു ചർച്ചയ്ക്കുള്ള സാധ്യതകൾ ആരായുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കങ്ങൾക്കെതിരെ യുഎസ് കടുത്ത നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് വരുത്തിതീർക്കാനും, അന്താരാഷ്ട്ര കപ്പലുകളിൽ നിന്ന് നികുതിയോ ടോളോ ഈടാക്കാനും ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള സ്വതന്ത്രമായ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളുമായി മുന്നോട്ട് പോയാൽ യുഎസുമായുള്ള യാതൊരുവിധ ചർച്ചകൾക്കും പ്രസക്തിയുണ്ടാകില്ലെന്ന് റൂബിയോ കർശന മുന്നറിയിപ്പ് നൽകി.
ഗൾഫ് രാജ്യങ്ങളുടെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ ഇറാനുമായി ഒരു നയതന്ത്ര ചട്ടക്കൂട് രൂപീകരിക്കാൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.















