
വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ ടെഹ്റാൻ നഗരത്തിലേക്ക് ലക്ഷക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. ഇമാം ഹുസൈൻ ചത്വരം മുതൽ ആസാദി സ്ക്വയർ വരെയുള്ള പത്തുകിലോമീറ്റർ ദൂരം ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലാപയാത്രയ്ക്കാണ് ഇറാൻ ഇന്ന് സാക്ഷ്യം വഹിച്ചത്. വിലാപയാത്രയ്ക്കിടെ തെരുവിൽ സ്ഥാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രത്തിന് നേരെ പ്രതിഷേധക്കാർ പ്രതീകാത്മകമായി കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഖമനേയിയുടെ രക്തസാക്ഷിത്വത്തിന് ശക്തമായ പ്രതികാരം ഉണ്ടാകുമെന്ന് ഇറാൻ സൈന്യം ആവർത്തിച്ചു.
സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ഖമനേയിയുടെ മകനും അടുത്ത പിൻഗാമിയുമായി കണക്കാക്കപ്പെടുന്ന ആളുമായ മുജ്തബ ഖമനേയി ഇന്നത്തെ ചടങ്ങുകളിൽ പങ്കെടുത്തില്ല. എന്നാൽ ഖമനേയിയുടെ മറ്റ് മൂന്ന് ആൺമക്കൾ വിലാപയാത്രയിൽ പങ്കെടുത്തു. വ്യോമാക്രമണത്തിൽ ഖമനേയിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മകളുടെ ഭർത്താവ്, പേരമകൾ, മുജ്തബ ഖമനേയിയുടെ ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടിരുന്നു. ഒരു കുടുംബം ഒന്നാകെ വിടവാങ്ങുന്നതിന്റെ വലിയ ആഘാതത്തിലാണ് ഇറാൻ ജനത.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ പൊതുദർശനം ഉണ്ടാകും. നാളെ ഖോം പ്രവിശ്യയിലും, മറ്റന്നാൾ ഇറാഖിലെ നജാഫ്, കർബല എന്നിവിടങ്ങളിലും ഭൗതികദേഹം എത്തിക്കും. അടുത്ത ദിവസം ഖമനേയി ജനിച്ചുവളർന്ന മഷ്ഹദിൽ പൊതുദർശനത്തിന് വെച്ച ശേഷം ജൂലൈ ഒൻപതിന് ഇമാം റിസ പുണ്യകേന്ദ്രത്തിൽ ഔദ്യോഗികമായി സംസ്കാരം നടത്തും.
Tehran Flooded With Mourners as Lakhs Pay Last Respects to Ayatollah Ali Khamenei















