
ടെഹ്‌റാൻ: ഫെബ്രുവരി അവസാനം യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയും സംസ്കാര ചടങ്ങുകളും രാജ്യത്ത് പുരോഗമിക്കുന്നതിനിടെ, 1989-ൽ നടന്ന ഇറാൻ്റെ ആദ്യ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ വിലാപയാത്രയിലെ അരാജകത്വ രംഗങ്ങൾ ഓർമ്മിപ്പിച്ച് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ന. ചരിത്രത്തിലെ ഏറ്റവും വലിയ ജനബാഹുല്യം സാക്ഷ്യം വഹിച്ച ഖൊമേനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഉണ്ടായ തിക്കും തിരക്കും നിയന്ത്രണാതീതമായ സംഭവങ്ങളാണ് മാധ്യമങ്ങൾ ഇപ്പോൾ വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1979-ലെ പ്രശസ്തമായ ഇസ്‌ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുള്ള റൂഹുള്ള ഖൊമേനി, ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിച്ച് പത്ത് വർഷത്തിന് ശേഷമാണ് അന്തരിച്ചത്. ആ വിലാപയാത്രയിൽ രാജ്യത്തെ ജനസംഖ്യയുടെ ആറിലൊന്ന് ഭാഗം വരുന്ന 10.2 ദശലക്ഷം (1.02 കോടി) ആളുകൾ പങ്കെടുത്തതായി ഇറാൻ്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒരു രാജ്യത്തെ ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ശതമാനം പങ്കെടുത്ത സംസ്കാര ചടങ്ങ് എന്ന പേരിൽ ഇത് ഗിന്നസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്.
അന്ന് അധികാരികൾ പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് തലസ്ഥാനമായ ടെഹ്‌റാനിൽ തടിച്ചുകൂടിയത്. ഖൊമേനിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം നീങ്ങാൻ തുടങ്ങിയപ്പോൾ, വിലാപത്തിൽ പങ്കുചേർന്ന ജനങ്ങൾ അതിലേക്ക് ഇരച്ചുകയറി.
ഇതോടെ വലിയൊരു ജനത്തിരക്കും അരാജകത്വവും ഉടലെടുക്കുകയും, എട്ട് പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായതോടെ വിലാപയാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയും ശവമഞ്ചം ഹെലികോപ്റ്റർ മാർഗ്ഗം അവിടെനിന്നും മാറ്റുകയുമാണുണ്ടായത്.
തീരാദുഃഖം കാരണം ചിലർ തങ്ങളുടെ മുഖം രക്തം വരും വരെ നഖം കൊണ്ട് പോറിയതായും, ജനക്കൂട്ടത്തിനിടയിലൂടെ ശവമഞ്ചം കടന്നുപോകുമ്പോൾ അതിൽ പിടിച്ചിരുന്ന ആളുകളുടെ കൈകളിൽ ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് അടിക്കേണ്ടി വന്നതായും അക്കാലത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തൻ്റെ ഗുരുവായ ഖൊമേനിയുടെ മരണശേഷമാണ് 1989-ൽ അലി ഖമേനി ഇറാൻ്റെ രണ്ടാമത്തെ പരമോന്നത നേതാവായി ചുമതലയേൽക്കുന്നത്.
35 വർഷത്തിലധികം ഇറാനെ നയിച്ച അദ്ദേഹം രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പരമോന്നത നേതാവാണ്. യുഎസ്-ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി 28-നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മാസങ്ങൾ നീണ്ട യുദ്ധസാഹചര്യങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ശേഷമാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ വിലാപയാത്രകൾ ടെഹ്‌റാനിൽ ആരംഭിച്ചിരിക്കുന്നത്. ഖൊമേനിയുടെ വിലാപയാത്രയിലുണ്ടായതുപോലുള്ള വൻ അരാജകത്വങ്ങൾ ഒഴിവാക്കാനുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇറാൻ ഭരണകൂടം നിലവിലെ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
The coffin had to be moved by helicopter, the bloodied followers; Iran revived the terrifying memory during Khamenei’s funeral















