യുക്രെയ്നിൽ മെയ് 9-ന് താൽക്കാലിക വെടിനിർത്തലിന് റഷ്യ ; ട്രംപുമായി 90 മിനിറ്റ് ഫോണിൽ സംസാരിച്ച് പുടിൻ, ഇറാനെതിരെ സൈനിക നീക്കം അരുതെന്നും പുടിൻ

മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ ഒന്നര മണിക്കൂർ നീണ്ടുനിന്ന നിർണ്ണായക ഫോൺ സംഭാഷണം നടത്തി. യുക്രെയ്ൻ യുദ്ധം, ഇറാൻ വിഷയം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. മാർച്ചിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ ഔദ്യോഗിക ചർച്ചയാണിത്.

രണ്ടാം ലോകമഹായുദ്ധ വിജയത്തിൻ്റെ സ്മരണയ്ക്കായി റഷ്യ ആഘോഷിക്കുന്ന ‘വിക്ടറി ഡേ’ (മെയ് 9) പ്രമാണിച്ച് യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന് പുടിൻ നിർദ്ദേശിച്ചു. ഈ നീക്കം ഭാവിയിൽ വലിയ സമാധാന ചർച്ചകളിലേക്ക് വഴിതുറക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.

ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള ട്രംപിൻ്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു. എന്നാൽ, അമേരിക്കയോ ഇസ്രായേലോ ഇറാനെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ അത് ലോകത്തിന് മുഴുവൻ വലിയ ദോഷമുണ്ടാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. അത്തരമൊരു നീക്കം ആഗോള സമാധാനത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളിൽ അമേരിക്കയുടെ പുതിയ നിലപാടുകളെ റഷ്യൻ പ്രസിഡൻ്റ് പിന്തുണച്ചതായും ക്രെംലിൻ അറിയിച്ചു. ലോകത്തെ പ്രധാനപ്പെട്ട രണ്ട് ശക്തികൾ തമ്മിലുള്ള ഈ ചർച്ച ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Russia to call for temporary ceasefire in Ukraine on May 9; Putin speaks to Trump on phone for 90 minutes

More Stories from this section

family-dental
witywide