
വാഷിംഗ്ടൺ: യു.എസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്താൻ പരിശോധന നടത്തുന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥർക്ക് ഇനി കടുത്ത വൈദ്യുതാഘാതം ഏൽപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ഗ്ലൗസുകൾ നൽകാൻ പദ്ധതി. അക്രമാസക്തരായ വ്യക്തികളെയും ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നവരെയും എളുപ്പത്തിൽ കീഴ്പ്പെടുത്താനാണ് ഈ നീക്കം.
‘കണ്ടക്ടീവ് ഡിസ്ട്രാക്ഷൻ ആൻഡ് ഡി-എസ്‌കലേഷൻ’ വിഭാഗത്തിൽപ്പെടുന്ന ഈ അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 10 ദശലക്ഷം മുതൽ 20 ദശലക്ഷം ഡോളർ വരെ (ഏകദേശം 80 മുതൽ 160 വരെ കോടി രൂപ) ചെലവഴിക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (ഡിഎച്ച്എസ്) ലക്ഷ്യമിടുന്നത്. വരും മാസങ്ങൾക്കുള്ളിൽ കരാർ നടപടികൾ പൂർത്തിയാക്കി ഇവ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കും.
എന്താണ് G.L.O.V.E.?
‘ജനറേറ്റഡ് ലോ ഔട്ട്‌പുട്ട് വോൾട്ടേജ് എമിറ്റർ’ (G.L.O.V.E.) എന്നാണ് ഈ ഉപകരണത്തിൻ്റെ പേര്. കെൻ്റക്കിയിലെ ‘കംപ്ലയൻ്റ് ടെക്നോളജീസ്’ എന്ന കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. ഒറ്റനോട്ടത്തിൽ സാധാരണ പട്രോളിംഗ് ഗ്ലൗസ് പോലെ തോന്നിക്കുന്ന ഇതിൽ ഒരു സ്വിച്ച് അമർത്തുന്നതിലൂടെ ഇലക്ട്രിക് മോഡ് ആക്ടിവേറ്റ് ചെയ്യാം. ഇത് പ്രതിരോധിക്കുന്ന ആളുടെ ചർമ്മത്തിൽ നേരിട്ട് മുട്ടിക്കുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ കഠിനമായ വേദന അനുഭവപ്പെടുകയും, അവരെ വേഗത്തിൽ കീഴ്പ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കുകയും ചെയ്യും. തേനീച്ച കുത്തുന്നതിന് സമാനമായ അനുഭവമായിരിക്കും ഇതെന്ന് വിദഗ്ദ്ധർ പറയുന്നു.
പ്രായമായവരും ശാരീരികമായി വലിയ കരുത്തില്ലാത്തവരുമായ ഓഫീസർമാർക്ക് അക്രമികളെ പെട്ടെന്ന് കീഴ്പ്പെടുത്താൻ ഇത് ഏറെ സഹായകരമാകുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. നിലവിൽ ചില ജയിലുകളിലും പൊലീസ് വകുപ്പുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നുണ്ട്.
അതേസമയം ഈ നീക്കത്തിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിലവിൽ തന്നെ അമിത ബലപ്രയോഗത്തിൻ്റെ പേരിൽ വലിയ വിമർശനം നേരിടുന്നവരാണെന്നും, പുറമേയ്ക്ക് കാണാൻ കഴിയാത്ത ഇത്തരം ഇലക്ട്രിക് ഗ്ലൗസുകൾ വരുന്നത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കെതിരെയും വെറും വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ഈ ഉപകരണം ഉപയോഗിക്കരുതെന്ന് നിർമ്മാതാക്കൾ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, ഉദ്യോഗസ്ഥർ ഇത് കൃത്യമായി പാലിക്കുമോ എന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അടുത്തിടെ ഇമിഗ്രേഷൻ റെയ്ഡുകൾക്കിടെ രണ്ട് പേർ വെടിയേറ്റ് മരിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ ഉപകരണങ്ങൾ എത്തിക്കാനുള്ള നീക്കം ചർച്ചയാകുന്നത്.
Shocks if touched! U.S. immigration officers are getting state-of-the-art ‘electric gloves’ to deal with attackers














