
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ആയുധധാരിയായ യുവാവും യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരം നാഷണൽ മാൾ പരിസരത്തുണ്ടായ വെടിവെപ്പിൽ പ്രതിക്കും സമീപത്തുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കും പരുക്കേറ്റു.
വാഷിംഗ്ടൺ സ്മാരകത്തിന് സമീപം തോക്കുമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഉദ്യോഗസ്ഥർക്ക് നേരെ പ്രതി വെടിയുതിർത്തതോടെ സീക്രട്ട് സർവീസ് തിരിച്ചടിക്കുകയായിരുന്നു. പരിക്കേറ്റ പ്രതിയെയും കുട്ടിയെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് സമുച്ചയത്തിൽ അല്പനേരം കർശന സുരക്ഷാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഏർപ്പെടുത്തി. വെടിവെപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോയിരുന്നു. എങ്കിലും വൈസ് പ്രസിഡൻ്റോ മറ്റ് ഉദ്യോഗസ്ഥരോ അപകടത്തിൽപ്പെട്ടില്ലെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. സംഭവത്തിൽ മെട്രോപൊളിറ്റൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Shooting near White House; Assailant arrested, child injured















