
മയാമി: ഫിഫ ലോകകപ്പ് ഫൈനൽസിൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിയെന്ന ചരിത്ര നേട്ടത്തിനരികെ എത്തിയപ്പോൾ ഒമർ അബ്ദുൽകാദിർ അർതന് യുണൈറ്റഡ് സ്റ്റേറ്റ്സ് യാത്രാ വിലക്കേർപ്പെടുത്തി. യുഎസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇത്തവണത്തെ ലോകകപ്പ് ഒഫീഷ്യൽസിൻ്റെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഫിഫ ഒഴിവാക്കി.
കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളിൻ്റെ (CAF) 2025-ലെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അർതനെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്. നിലവിൽ തുർക്കിയിലുള്ള അദ്ദേഹത്തെ തിരിച്ചയച്ചതിൻ്റെ ഔദ്യോഗിക കാരണം യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയ ഉൾപ്പെട്ടതാണ് കാരണമെന്നാണ് സൂചന.
യുഎസ് അധികൃതരുമായി സംസാരിച്ചതിന് ശേഷം അർതന് ടൂർണമെൻ്റ് നഷ്ടമാകുമെന്ന് ലോക ഫുട്ബോൾ സംഘടനയായ ഫിഫ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ആതിഥേയ രാജ്യത്തിൻ്റെ വിസ നടപടികളിലോ ഇമിഗ്രേഷൻ നിയമങ്ങളിലോ ഇടപെടാൻ ഫിഫയ്ക്ക് അധികാരമില്ലെന്നും, നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ടെന്നും ഫിഫ വ്യക്തമാക്കി.
എല്ലാവിധ കൃത്യമായ യാത്രാരേഖകളും അർതൻ്റെ പക്കലുണ്ടായിരുന്നുവെന്ന് സൊമാലിയൻ കായിക മന്ത്രാലയം അറിയിച്ചു. മുൻപത്തെ വിസ തടസ്സങ്ങൾ ഒഴിവാക്കാൻ പ്രത്യേക നയതന്ത്ര പാസ്‌പോർട്ട് വരെ അദ്ദേഹത്തിന് അനുവദിച്ചിരുന്നു. സംഭവത്തിൽ സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം എടുത്തത് ശരിയായ തീരുമാനമാണെന്നും അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് മേധാവി ആൻഡ്രൂ ജൂലിയാനി വ്യക്തമാക്കി. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കാനിരിക്കുന്ന ലോകകപ്പിലെ 52 റഫറിമാരുടെ പട്ടികയിലായിരുന്നു 2018 മുതൽ ഫിഫ റഫറിയായ ഒമർ അർതൻ ഇടം നേടിയിരുന്നത്.
Somali referee Omar Artan will miss the World Cup, banned from entering the US, sent back from the airport















