
ടൊറൻ്റോ: ഫിഫ ലോകകപ്പിൽ ആതിഥേയരായ കാനഡയെ ഞെട്ടിച്ച് ബോസ്നിയ ഹെർസെഗോവിന. ഗ്രൂപ്പ് ബിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ കാനഡയെ ബോസ്നിയ 1-1 എന്ന സ്കോറിനാണ് സമനിലയിൽ തളച്ചത്. തോൽവി മുഖാമുഖം കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് കാനഡ സമനില പിടിച്ചെടുത്തത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിൻ്റ് സ്വന്തമാക്കാനും കാനഡയ്ക്കായി.
കളി തുടങ്ങി 21-ാം മിനിറ്റിൽ തന്നെ ബോസ്നിയൻ താരം ജോവോ ലൂക്കിച്ച് കാനഡയെ ഞെട്ടിച്ചു. ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ലൂക്കിച്ച് ബോസ്നിയയ്ക്ക് ലീഡ് സമ്മാനിച്ചു. ഒരു ഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചു. എന്നാൽ ബോസ്നിയൻ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, 75-ാം മിനിറ്റിലാണ് സൂപ്പർ താരം കൈൽ ലാറിൻ പകരക്കാരനായി കളത്തിലിറങ്ങിയത്. മൈതാനത്തെത്തി വെറും രണ്ട് മിനിറ്റിനുള്ളിൽ (77-ാം മിനിറ്റിൽ) ലാറിൻ കാനഡയുടെ സമനില ഗോൾ നേടി. ബോക്സിലേക്ക് വന്ന പന്ത് ബുദ്ധിപൂർവം സൈൽ ലാറിന് ഫ്ളിക്ക് ചെയ്തു കൊടുത്ത ജൊനാഥൻ ഡേവിഡാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിനുള്ളിൽ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് ലാറിൻ അടിച്ച വോളി വാസിലിനെ മറികടന്ന് വലയിലായി.
കാനഡ പുരുഷ ഫുട്ബോൾ ടീമിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നായി ഇത് മാറി. മുൻപ് പങ്കെടുത്ത 1986, 2022 ലോകകപ്പുകളിലെ എല്ലാ മത്സരങ്ങളും തോറ്റ കാനഡയ്ക്ക്, ലോകകപ്പ് വേദിയിൽ ലഭിക്കുന്ന ആദ്യ പോയിൻ്റാണിത്. ഗ്രൂപ്പ് ബിയിലെ അടുത്ത മത്സരങ്ങളിൽ കാനഡ ജൂൺ 18-ന് ഖത്തറിനെയും, ജൂൺ 24-ന് സ്വിറ്റ്സർലൻഡിനെയും നേരിടും.
Bosnia draws Canada in Group B match















