
ന്യൂയോർക്ക്: ഓടിക്കൊണ്ടിരുന്ന സബ്‌വേ ട്രെയിനിന് മുകളിൽ കയറി സാഹസിക യാത്ര നടത്തുന്നതിനിടെ (സബ്‌വേ സർഫിംഗ്) ട്രെയിനിൽ നിന്നും വീണ് പതിനാലുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന പതിനെട്ടുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ പ്രശസ്തമായ വില്യംസ്ബർഗ് പാലത്തിന് മുകളിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
ബ്രൂക്ലിൻ ഭാഗത്തേക്ക് പോവുകയായിരുന്ന ‘ജെ’ ലൈൻ ട്രെയിനിന് മുകളിലാണ് കൗമാരക്കാർ സാഹസിക പ്രകടനം നടത്തിയത്. ട്രെയിൻ പാലത്തിലൂടെ കടന്നുപോകുന്നതിനിടെ ഇവർ ട്രാക്കിലേക്ക് വീഴുകയായിരുന്നു. പാലത്തിലെ താഴ്ന്ന ബീമുകളിൽ തലയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പതിനാലുകാരൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അബോധാവസ്ഥയിലായ പതിനെട്ടുകാരനെ ബെല്ലെവ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു.
സോഷ്യൽ മീഡിയ റീലുകൾക്കും വിഡിയോകൾക്കുമായി കൗമാരക്കാർ നടത്തുന്ന ഇത്തരം ‘സബ്‌വേ സർഫിംഗ്’ സ്റ്റണ്ടുകൾ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ന്യൂയോർക്ക് ട്രാൻസിറ്റ് അധികൃതർ വ്യക്തമാക്കി. ഇതൊരു ‘ആത്മഹത്യാപരമായ സ്റ്റണ്ട്’ ആണെന്നും, കുട്ടികളെ ഇത്തരം അപകടങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ മാതാപിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ന്യൂയോർക്ക് ട്രാൻസിറ്റ് പ്രസിഡൻ്റ് ഡിമെട്രിയസ് ക്രിച്ലോ അഭ്യർത്ഥിച്ചു.
ഇത്തരം ജീവഹാനികൾ തടയാൻ പൊലീസ് ഡ്രോൺ നിരീക്ഷണവും വിപുലമായ ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയ ട്രെൻഡുകളുടെ സ്വാധീനത്താൽ കൗമാരക്കാർ വീണ്ടും അപകടങ്ങളിലേക്ക് ചാടുന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിലും ഇതേ പാലത്തിൽ സമാനമായ രീതിയിൽ രണ്ട് പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.
‘ദി സിറ്റി’ ന്യൂസ് വെബ്‌സൈറ്റിൻ്റെ കണക്കുകൾ പ്രകാരം, 2019-ൽ ട്രെയിനുകൾക്ക് പുറത്ത് കയറി യാത്ര ചെയ്തതിന് 490 റിപ്പോർട്ടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്, 2022 ആയപ്പോഴേക്കും അത് 928 ആയി കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷം മാത്രം സബ്‌വേ സർഫിംഗ് കാരണം അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇത്തരം അപകടങ്ങൾ തടയാൻ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഈ വർഷം ഇതുവരെ സബ്‌വേ സർഫിംഗുമായി ബന്ധപ്പെട്ട് 75 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി. ഈ വർഷം മേയ് 23 വരെയുള്ള കണക്കുകൾ പ്രകാരം സബ്‌വേ സർഫിംഗ് മൂലമുണ്ടാകുന്ന ആദ്യത്തെ മരണമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച നടന്ന അപകടം “ഒഴിവാക്കാമായിരുന്ന ഒരു ദുരന്തം” ആണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സുഹ്‌റാൻ മംദാനി വിശേഷിപ്പിച്ചു. “ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഫോൺ കോൾ വരാൻ ഇടയാകരുത്. സബ്‌വേ സർഫിംഗ് അതീവ അപകടകരമാണ്. ഈ യുവാക്കളുടെ കുടുംബങ്ങളുടെ അവസ്ഥ എന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നു,” എന്ന് മേയർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
Subway surfing: 14-year-old dies after falling from train in New York; 18-year-old in critical condition















